November 28, 2021
November 28, 2021
ദോഹ : അനുമതിയില്ലാതെ രംഗങ്ങൾ ചിത്രീകരിച്ച നോർവീജിയൻ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത വിഷയത്തിൽ ഖത്തറും നോർവെയും ചർച്ച നടത്തി. വിദേശകാര്യസഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാത്തറും നോർവെയുടെ ഖത്തർ അംബാസിഡർ സ്റ്റെൻ ആർനെ റോസ്‌നസും വീഡിയോ കോൺഫറൻസിലൂടെയാണ് വിഷയം ചർച്ച ചെയ്തത്.
സംഭവത്തെ പറ്റി മാധ്യമങ്ങളോട് സംസാരിച്ച നോർവേ അധികൃതർ, മാധ്യമപ്രവർത്തകർ നിയമലംഘനം നടത്തിയെന്ന വസ്തുതയെ പറ്റി പരാമർശിച്ചിരുന്നില്ല. ഇതിൽ ഖത്തറിന് അതൃപ്തിയുണ്ടെന്ന് ലുൽവ അംബാസിഡറെ അറിയിച്ചു. ഖത്തർ സന്ദർശിക്കുന്ന പൗരന്മാരെ ഖത്തറിലെ നിയമങ്ങളെ കുറിച്ച് ബോധവൽക്കരിക്കേണ്ട ഉത്തരവാദിത്തം നോർവേയ്ക്ക് ഉണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. മാധ്യമപ്രവർത്തകരുടെ അറസ്റ്റ് സംബന്ധിച്ച വിഷയം കൂടാതെ, നയതന്ത്രകാര്യങ്ങളും ഇരുവരും ചർച്ച ചെയ്തു. അഫ്ഗാൻ വിഷയത്തിൽ ഖത്തർ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച നോർവേ അംബാസിഡർ, തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി അഫ്ഗാൻ അതിർത്തി കടക്കാൻ ഖത്തർ സഹായിച്ചതിനുള്ള നന്ദിയും അറിയിച്ചു.