February 18, 2022
February 18, 2022
ദോഹ : ഹമദ് വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ സ്വദേശികളായ വനിതകളെ ദേഹപരിശോധനയ്ക്ക് വിധേയരാക്കിയ കേസിലെ നടപടിക്രമങ്ങൾ അവസാനിച്ചതായി വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽതാനി അറിയിച്ചു. ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി ആയാണ് മന്ത്രി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചത്. തീർത്തും ഒറ്റപെട്ട സംഭവമാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നടന്നതെന്നും, പിന്നീട് അത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിമാനത്താവളത്തിലൂടെ കടന്നുപോവുന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കാറുണ്ട്. ഗവണ്മെന്റ് എന്ന നിലയിൽ അന്ന് സംഭവിച്ച കാര്യങ്ങളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഓസ്ട്രേലിയൻ ഗവണ്മെന്റിനോടും, നടപടിക്ക് വിധേയരായ സ്ത്രീകളോടും ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്. - സിഡ്‌നി മോർണിംഗ് ഹെറാൾഡ് പത്രത്തിന്റെ ചോദ്യത്തിന് അൽ താനി മറുപടി നൽകി. 2020 ഒക്ടോബർ 2 ന് ആണ് ഏഴ് ഓസ്‌ട്രേലിയൻ യുവതികൾ വിമാനത്താവളത്തിൽ വിശദ ദേഹപരിശോധനയ്ക്ക് വിധേയരായത്. എയർപോർട്ടിലെ ശുചിമുറികളിലെ ഡസ്റ്റ് ബിന്നിൽ നവജാത ശിശുവിനെ കണ്ടെത്തിയതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. പിന്നാലെ, അന്താരാഷ്ട്ര തലത്തിൽ സംഭവം ചർച്ചയാവുകയും, വനിതകൾ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.