December 27, 2021
December 27, 2021
ദോഹ : നികുതി അടയ്ക്കാൻ വീഴ്ച വരുത്തിയ കമ്പനികൾക്ക് നൽകിയ സമയപരിധി ഡിസംബർ 31 അവസാനിക്കവെ, പ്രവർത്തനരഹിതമായ കമ്പനികൾ ലൈസൻസ് റദ്ദ് ചെയ്യണമെന്ന നിർദ്ദേശവുമായി ഖത്തർ ചേംബർ. ജനറൽ ടാക്സ് അതോറിറ്റി പുറത്തിറക്കിയ സർക്കുലർ പാലിക്കാനും ചേംബർ, കമ്പനികളോട് ആവശ്യപ്പെട്ടു.
ഒരു മില്യണിൽ താഴെ മൂലധനമുള്ള,അഞ്ചുമില്യണിൽ താഴെ വാർഷികവരുമാനമുള്ള ഖത്തറി പൗരന്മാരുടെ കമ്പനികൾക്ക് വരുമാനികുതിയിൽ ഇളവുകളുണ്ട്. ഉടമ ജിസിസി രാജ്യങ്ങളിൽ ഒന്നിലെ പൗരൻ ആണെങ്കിലും ഈ ആനുകൂല്യം ലഭിക്കും. ഇതിനായി, ഇവർ ഡിസംബർ 31 മുൻപായി കണക്കുകൾ സമർപ്പിക്കണമെന്നും ചേംബർ അറിയിച്ചു. കണക്കുകൾ ഹാജരാകാത്ത പക്ഷം, വൈകുന്ന ഓരോ ദിവസത്തിനും 500 റിയാൽ വീതം പിഴയൊടുക്കേണ്ടി വരും.
നിലവിൽ പ്രവർത്തിക്കാത്ത കമ്പനികളുടെ ഉടമസ്ഥർക്ക്, ലൈസൻസ് റദ്ദാക്കാനുള്ള അന്തിമശാസനവും ഖത്തർ ചേംബർ നൽകി. ഖത്തറി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് വ്യവസായമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ലൈസൻസ് റദ്ദ് ചെയ്യാമെന്നും, ഇതിനായി ടാക്സ് അതോറിറ്റിയെ സമീപിക്കേണ്ട ആവശ്യമില്ലെന്നും ഖത്തർ ചേംബർ വിശദീകരിച്ചു. വിദേശപങ്കാളിക്കൊപ്പം വ്യവസായം നടത്തിയിരുന്ന കമ്പനി ഉടമകൾക്കും, രജിസ്ട്രേഷന്റെ കാലാവധി കഴിഞ്ഞെങ്കിൽ മന്ത്രാലയം വഴി ലൈസൻസ് റദ്ദാക്കാം. കാലാവധി കഴിയാത്ത ലൈസൻസ് ഉളള കമ്പനി ഉടമകൾ ടാക്സ് അതോറിറ്റിയെ കൃത്യമായി കണക്കുകൾ ബോധിപ്പിക്കണം. ഇതിന് ശേഷം, കമ്പനിയിൽ നിലവിൽ തൊഴിലാളികൾ ഇല്ലെന്ന് തൊഴിൽ മന്ത്രാലയത്തിൽ സാക്ഷ്യപത്രവും സമർപ്പിക്കണം. ഇതിന് ശേഷമാണ് ഇവർ മന്ത്രാലയം വഴി ലൈസൻസ് റദ്ദാക്കാനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ജിസിസി രാജ്യത്ത് നിന്നുള്ള സംരംഭകനൊപ്പം തുടങ്ങിയ കമ്പനികൾക്ക് മന്ത്രാലയം വഴി നേരിട്ട് ലൈസൻസ് റദ്ദാക്കാമെന്നും ഖത്തർ ചേംബർ അറിയിച്ചു.