March 13, 2022
March 13, 2022
ദോഹ : ഖത്തർ ലോകകപ്പ് പ്രഖ്യാപിച്ചത് മുതൽ മലയാളികളിൽ അലയടിച്ച ആവേശം ഇപ്പോൾ അതിന്റെ മൂർധന്യത്തിലെത്തി നിൽക്കുകയാണ്.പ്രഖ്യാപനം മുതൽ ടിക്കറ്റ് വില്പന വരെ എത്തി നിൽക്കുന്ന ഘട്ടത്തിൽ ലോകകപ്പ് കാണാൻ മലയാളികൾ സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തുമെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ. ടിക്കറ്റ് നിരക്ക് കൂടി പുറത്തുവന്നതോടെ കാൽപന്ത്കളിയിലെ ലോകപ്പോരിന് ആവേശം നിറക്കാൻ അക്ഷമയോടെ കാത്തിരിക്കുകയാണ് ഖത്തറിലെ മലയാളികൾ. 40 റിയാലിന് ടിക്കറ്റ് ലഭിക്കുമെന്നറിഞ്ഞതോടെ ഈ ആവേശം ഇരട്ടിയാവുകയായിരുന്നു.ഇതിനു പുറമെ, ഖത്തറിൽ താമസക്കാരായ എല്ലാവരെയും ആതിഥേയരാജ്യത്തെ ഫുട്‌ബോൾ ആരാധകരെന്ന നിലയിൽ പരിഗണിക്കാനുള്ള തീരുമാനവും അവർക്ക് തുണയായി.ഇക്കാരണങ്ങളാൽ തന്നെ ടിക്കറ്റ് വിൽപനയുടെ ആദ്യഘട്ടം പൂർത്തിയായപ്പോൾ അറേബ്യൻ മണ്ണിൽ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ മലയാളികൾ കൂട്ടത്തോടെ ഒഴുകിയെത്തുമെന്ന് ഉറപ്പ്.
ഉദ്ഘാടന വേദിയായ അൽബൈത്ത് മുതൽ കലാശപ്പോര് നടക്കുന്ന ലുസൈൽ സ്റ്റേഡിയം വരെ കൊട്ടും കുരവയുമായി ഗാലറികളിൽ ഖത്തറിലെ മലയാളികളുണ്ടാവും. മലയാളികളുണ്ടാകും.
40 റിയാലിന്റെ നാലാം കാറ്റഗറിയിലുള്ള ടിക്കറ്റുകൾ ഖത്തറിൽ താമസിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയത് മലയാളികൾക്ക് ഏറെ ആശ്വാസമാകും.മലയാളികളായ കളിയാരാധകരിൽ ഭൂരിഭാഗവും ഇപ്പോൾ തന്നെ ഒന്നിലധികം ടിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞു.ഒന്നും രണ്ടും മൂന്നുമല്ല, മുപ്പതും നാൽപ്പതുമൊക്കെ ടിക്കറ്റുകൾ ലഭിച്ചവരുണ്ട്. അവരെല്ലാം ഇനി കാത്തിരിക്കുന്നത് ലഭിച്ച ടിക്കറ്റുകൾ ഏതൊക്കെ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന്റേതാണ് എന്നറിയാനാണ്. തങ്ങളുടെ ഇഷ്ട ടീമുകളുടെ മത്സരത്തിന്റെ ടിക്കറ്റുകൾ തന്നെയാവണമെന്ന പ്രാർത്ഥന കൂടി ഫലം കണ്ടാൽ എല്ലാം തികഞ്ഞെന്ന് ഇവർ പറയുന്നു.
ഇന്ത്യ ഒരു ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് വരെ, ലോകകപ്പ് കാണാൻ അവസരം ലഭിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ഫുട്‌ബോൾ ആരാധകരുടെ എണ്ണത്തിൽ സർവകാല റെക്കോർഡാകും ഇത്തവണയുണ്ടാവുക. അടുത്ത രണ്ടു ഘട്ടങ്ങളിലെ ടിക്കറ്റ് വിൽപ്പന കൂടി പൂർത്തിയാകുമ്പോൾ ഗാലറികളിലെ മലയാളികളുടെ ആവേശപ്പോര് ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടൽ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക