June 11, 2022
June 11, 2022
ജനീവ : വരാനിരിക്കുന്ന ദിവസങ്ങളിൽ ഖത്തറിനെതിരെയുള്ള സംശയാസ്പദമായ ദുഷ്പ്രചാരണങ്ങൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സയീദ് ബിൻ സ്മൈഖ് അൽ-മറി ജനീവയിൽ പറഞ്ഞു. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ,ഇതിന് സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജനീവയിൽ നടക്കുന്ന ഇന്റർനാഷണൽ ലേബർ കോൺഫറൻസിന്റെ 110-ാമത് സമ്മേളനത്തോടനുബന്ധിച്ച് തൊഴിൽ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഐഎൽഒ പ്രാദേശിക ഓഫീസ് പ്രതിനിധികളുമായി നടത്തിയ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൃത്യമായ വിവരങ്ങളുടെ പിന്തുണയില്ലാത്ത ഒട്ടും സാധുതയില്ലാത്തതും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങളാണ് ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖത്തറും രാജ്യാന്തര തൊഴിൽ സംഘടനയും തമ്മിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനെ ലക്ഷ്യമാക്കിയാണ് ഇത്തരം പ്രചാരണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിൽ മേഖലയിലെ ഏറ്റവും പുതിയ പരിഷ്‌കാരങ്ങൾ ഊന്നിപ്പറഞ്ഞ ഡോ. അൽ-മാരി, തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ എളുപ്പത്തിൽ പുരോഗതി കൈവരിക്കാനായത് ഐഎൽഒയുമായുള്ള ഫലപ്രദമായ സഹകരണത്തിന്റെ ഫലമാണെന്നും ചൂണ്ടിക്കാട്ടി.
'തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലൂടെയും തൊഴിൽ നിയമനിർമ്മാണം തുടർച്ചയായി പരിഷ്കരിക്കുന്നതിലൂടെയും ഖത്തർ വിവിധ അന്താരാഷ്ട്ര സംഘടനകളുമായി സംവാദത്തിനുള്ള അവസരങ്ങൾ തുറന്നിട്ടുണ്ട്..ഖത്തർ നാഷണൽ വിഷൻ 2030-ലക്ഷ്യം കൈവരിക്കുന്നതിന് ഇതിലൂടെ കഴിയും- ' അൽമാരി പറഞ്ഞു.
ഖത്തർ ലോകകപ്പ് അടുത്തതോടെ ഖത്തറിലെ തൊഴിൽ സാഹചര്യത്തെ അവമതിച്ചു കൊണ്ട് രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുന്ന തരത്തിൽ നിരവധി പടിഞ്ഞാറൻ മാധ്യമങ്ങൾ നിരന്തരം വാർത്തകൾ നൽകിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക