January 08, 2022
January 08, 2022
ദോഹ : ഗാർഹിക തൊഴിലാളികളുടെ പ്രൊബേഷൻ പിരീഡ് മൂന്ന് മാസത്തിൽ നിന്നും ഒൻപത് മാസമായി ഉയർത്താനുള്ള തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഗാർഹിക തൊഴിലാളികൾക്കായുള്ള 2005 ലെ എട്ടാം നമ്പർ നിയമത്തിൽ ഭേഗദതി വരുത്തിയാണ് പ്രൊബേഷൻ പിരീഡ് നീട്ടിയത്.
തൊഴിലാളി ഒൻപത് മാസത്തെ പ്രൊബേഷൻ പിരീഡ് പൂർത്തിയാക്കുമെന്ന് തൊഴിലുടമയ്ക്ക് റിക്രൂട്ടിങ് ഏജൻസി ഉറപ്പ് നൽകണമെന്നും പുതിയ നിയമത്തിൽ പറയുന്നു. ആദ്യ മൂന്ന് മാസത്തെ ജോലിയിൽ തൊഴിലുടമ തൃപ്തനല്ലെങ്കിൽ കരാർ റദ്ദാക്കാനും, റിക്രൂട്ട്മെന്റ് ഓഫീസിന് നൽകിയ മുഴുവൻ തുകയും തിരിച്ചു വാങ്ങാനും അർഹതയുണ്ട്. മൂന്ന് മാസത്തിന് ശേഷമാണ് കരാർ റദ്ദ് ചെയ്യുന്നതെങ്കിൽ നിശ്ചിത ശതമാനം തുകയും ലഭിക്കും. തൊഴിലാളി ജോലി ചെയ്യാൻ തയ്യാറാവാതെ ഇരുന്നാലും, ഓടിപ്പോവുകയോ, ഗുരുതര രോഗം ബാധിക്കുകയോ ചെയ്താലും കരാർ റദ്ദാക്കാം. അതേ സമയം, തൊഴിലാളിക്ക് നേരെ തൊഴിലുടമ കയ്യേറ്റം നടത്തിയാൽ കരാർ റദ്ദാക്കാൻ തൊഴിലാളിക്കും അവസരമുണ്ട്. റിക്രൂട്ടിങ് കമ്പനികളുമായി നിരന്തരം ചർച്ചകൾ നടത്തിയതിന് ശേഷമാണ് നിയമഭേദഗതി നടത്തിയതെന്നും, തൊഴിൽ രംഗം സുതാര്യമാക്കാൻ കൂടുതൽ നടപടികൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.