January 09, 2022
January 09, 2022
ദോഹ : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ, ഒരു രോഗിയിൽ നിന്നും ശരാശരി നാല്പതോളം പേരിലേക്ക് പകരുമെന്ന് സിദ്ര മെഡിസിനിലെ ഡോക്ടർ മഹ്ദി അൽ അദ്‌ലി. ഡെൽറ്റ വകഭേദത്തെക്കാൾ നാലിരട്ടിയോളം വ്യാപനശേഷി ഒമിക്രോണിന് ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കോവിഡിന്റെ ആദ്യ വൈറസ് മൂന്ന് പേരിലേക്കും, പിന്നീട് കണ്ടെത്തിയ ഡെൽറ്റ വകഭേദം ഒൻപത് പേരിലേക്കും പടർന്നുപിടിക്കാൻ സാധ്യത ഉണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിരുന്നു. എന്നാൽ, ഒമിക്രോൺ ഒരാളിൽ നിന്നും നാല്പതോളം പേരിലേക്ക് പകരുമെന്നാണ് അൽ അദ്രി അഭിപ്രായപ്പെട്ടത്.
ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ച്, കോവിഡ് തരംഗത്തെ നേരിടാൻ ഖത്തറിലെ ജനങ്ങൾ തയ്യാറാവണമെന്ന് നിർദേശിച്ച ഡോക്ടർ, ഒമിക്രോൺ വൈറസ് ഒരു രോഗിയുടെ ശരീരത്തിൽ സാന്നിധ്യം കാണിച്ചു തുടങ്ങാൻ കേവലം രണ്ട് ദിവസങ്ങൾ മതിയെന്നും വ്യക്തമാക്കി. മറ്റ് കോവിഡ് വകഭേദങ്ങൾ ആറോളം ദിവസമെടുത്താണ് സാന്നിധ്യം അറിയിക്കുക. രണ്ട് ഡോസ് ഫിസർ വാക്സിൻ എടുത്ത ശേഷം, ബൂസ്റ്റർ ഡോസ് ആയി മോഡർണ വാക്സിൻ എടുക്കുന്നത് നല്ലതാണെന്ന് ചില പഠനങ്ങൾ പറയുന്നുണ്ടെന്നും, ഈ വാർത്തയ്ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഖത്തർ റേഡിയോയുടെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഡോക്ടർ.