December 20, 2021
December 20, 2021
ദോഹ : ഫിഫയുടെ സംഘാടന സഹകരണത്തോടെ ഖത്തർ ആതിഥേയത്വം വഹിച്ച അറബ് കപ്പിന്റെ ഭാഗമായി മെട്രോയിൽ രണ്ടര മില്യൺ ആളുകൾ യാത്ര ചെയ്തതായി കണക്കുകൾ. നവംബർ 30 മുതൽ ഡിസംബർ 18 വരെയുള്ള കണക്കാണ് അധികൃതർ പുറത്തുവിട്ടത്. പ്രതിദിനം ശരാശരി 13000 പേരാണ് ഈ കാലയളവിൽ മെട്രോ ഉപയോഗിച്ചത്.
ടൂർണമെന്റിന്റെ ഫൈനൽ, ലൂസേഴ്‌സ് ഫൈനൽ എന്നീ മത്സരങ്ങൾ നടന്ന ദേശീയ ദിനത്തിൽ രണ്ടരലക്ഷത്തോളം സഞ്ചാരികളെയാണ് ദോഹ മെട്രോയിൽ ലഭിച്ചത്. ഫിഫ അറബ് കപ്പിനിടെ ഏതാണ്ട് അൻപതിനായിരം സർവീസുകളാണ് മെട്രോ നടത്തിയത്. ഓരോ രണ്ടര മിനിറ്റുകളിലും ട്രെയിനുകൾ പുറപ്പെട്ടു. ഇത്രയേറെ ആളുകൾക്ക് യാത്രാസൗകര്യം ഒരുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് മെട്രോ മേധാവി അബ്ദുള്ള സൈഫ് അൽ സുലൈതി അഭിപ്രായപ്പെട്ടു. വിവിധ വകുപ്പുകളിലായി 2500 ജീവനക്കാരാണ് മെട്രോയിൽ ജോലി ചെയ്യുന്നത്.