September 19, 2021
September 19, 2021
ദോഹ : പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ അലക്ഷ്യമായി അപേക്ഷിക്കുന്നവർ വൻ തുക പിഴ ഒടുക്കേണ്ടി വരുമെന്ന് പരിസ്ഥിതി- മുനിസിപ്പാലിറ്റി മന്ത്രാലയം മുന്നറിയിപ്പ് നൽകി.. വീടുകൾക്ക് മുന്നിലോ റോഡിലോ ബീച്ചിലോ മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയാൽ പതിനായിരം ഖത്തറി റിയാലാണ്(ശരാശരി രണ്ടു ലക്ഷം ഇന്ത്യൻ രൂപ) പിഴയായി ഒടുക്കേണ്ടി വരിക.
ലോക ശുചീകരണ ദിനമായ സെപ്റ്റംബർ 18 ആചരിക്കുന്നിതിനിടെ ആണ് പ്രഖ്യാപനം വന്നത്. ശുചീകരണദിനത്തിൽ അൽ ഖോറിലെ ബിൻ ഗാനിം ദ്വീപ് ബീച്ച് പ്രദേശം അധികൃതർ വൃത്തിയാക്കുകയും ചെയ്തു. 2008 മുതലാണ് സെപ്റ്റംബർ മാസത്തിലെ മൂന്നാം ശനിയാഴ്ച ലോകശുചീകരണദിനമായി ആചരിക്കാൻ ആരംഭിച്ചത്. എസ്റ്റോണിയയിലെ 'ലെറ്റ്സ് ഡു ഇറ്റ്" എന്ന സംഘടനയാണ് ഈ ആശയം മുന്നോട്ട് വെച്ചത്. അമ്പതിനായിരത്തോളം പേർ പങ്കെടുത്ത, അഞ്ചുമണിക്കൂർ നീണ്ടുനിന്ന മാരത്തോൺ ശുചീകരണയജ്ഞത്തിലൂടെ അന്ന് എസ്റ്റോണിയ മുഴുവൻ ശുചീകരിക്കപ്പെട്ടിരുന്നു. പ്രകൃതിക്ക് അത്രമേൽ അനിവാര്യമായ ഈ ദിനാചരണം പിന്നീട് ലോകരാജ്യങ്ങൾ ഏറ്റെടുത്തു.