May 30, 2022
May 30, 2022
ദോഹ : കുവൈത്തിൽ നടക്കുന്ന 2022 ജിസിസി ഗെയിംസിൽ വനിതാ കായിക ഇനങ്ങൾ പ്രത്യേകമായി ഉൾപ്പെടുത്തിയത് മേഖലയിലെ വനിതാ കായിക ചരിത്രത്തിലെ വഴിത്തിരിവാണെന്ന് ഖത്തർ വിമൻസ് സ്‌പോർട്‌സ് കമ്മിറ്റി (ക്യുഡബ്ല്യുഎസ്‌സി) പ്രസിഡന്റ് ലുൽവ അൽ മർരി അഭിപ്രായപ്പെട്ടു.കായികമേളയിൽ യുവതികളുടെ സാന്നിധ്യവും പങ്കാളിത്തവും വലിയ സൂചനയാണെന്നും കായികരംഗത്ത് കൂടുതൽ പുരോഗതിയിലേക്ക് നയിക്കുമെന്നും അവർ പറഞ്ഞു. ഇത്തരം കായിക മേളകളിൽ സജീവമായി പങ്കെടുക്കാൻ പെൺകുട്ടികളെ പ്രേരിപ്പിക്കുമെന്നും ലുൽവ അൽ മർരി കൂട്ടിച്ചേർത്തു.
'സ്‌കൂളുകളിലെ പരിമിതമായ ഫിസിക്കൽ എജ്യുക്കേഷൻ ക്ലാസുകൾക്കും അപ്പുറം സ്‌പോർട്‌സിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ ശതമാനം വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.സ്പോർട്സ് ഫെഡറേഷനുകളുമായി ചേർന്ന് ഫുട്ബോൾ, അത്ലറ്റിക്സ്, വോളിബോൾ തുടങ്ങിയ വിവിധ ഇനങ്ങളിലും വ്യക്തിഗത കായിക ഇനങ്ങളിലും മത്സരങ്ങൾ സംഘടിപ്പിക്കാൻ ഖത്തർ വിമൻസ് സ്‌പോർട്‌സ് കമ്മിറ്റി(QWSC) ശ്രമിച്ചുവരികയാണ്.'-അവർ വ്യക്തമാക്കി.
കുവൈത്തിൽ നടക്കുന്ന ജിസിസി ഗെയിംസിൽ ബാസ്‌ക്കറ്റ്‌ബോൾ, അത്‌ലറ്റിക്‌സ്, സൈക്ലിംഗ് എന്നീ മൂന്ന് ഇനങ്ങളിലും ഖത്തറി വനിതകളുടെ സജീവ പങ്കാളിത്തമുണ്ട്.പോൾവോൾട്ട് മത്സരത്തിൽ സമർ മൻസൂരി സ്വർണം നേടിയപ്പോൾ 400 മീറ്റർ ഹർഡിൽസിൽ സാജ സാദൂൻ വെങ്കലവും ഹാമർ ത്രോ മത്സരത്തിൽ റാനിയ അൽ-നാജി വെള്ളിയും നേടി.ഖത്തറിന്റെ ലയൽ തമാം ഹെപ്റ്റാത്തലൺ മത്സരത്തിൽ വെള്ളിയും സജ സാദൂൺ ഇതേ ഇനത്തിൽ വെങ്കലവും നേടി മെഡൽ പട്ടികയിൽ ഇടം പിടിച്ചു. സമർ മൻസൂരി ട്രിപ്പിൾ ജംപിൽ നേടിയ വെങ്കലമാണ് ഖത്തറി വനിതാതാരങ്ങൾ സ്വന്തമാക്കിയ മറ്റൊരു പ്രശംസനീയ നേട്ടം.
മൂന്നാമത് ജിസിസി ഗെയിംസിന് നാളെ കൊടിയിറങ്ങും.