January 23, 2022
January 23, 2022
ദോഹ : രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ആഞ്ഞുവീശുമ്പോഴും, പ്രതിരോധത്തിന്റെ കോട്ട തീർക്കുകയാണ് ആരോഗ്യപ്രവർത്തകർ. ആശുപത്രിയിൽ എത്തിക്കേണ്ട രോഗികളെ ശരവേഗത്തിൽ ആശുപത്രിയിൽ എത്തിച്ചും, വീട്ടിൽ ഐസൊലേഷനിൽ കഴിയേണ്ടവർക്ക് അതിനുള്ള സഹായങ്ങൾ ചെയ്തും രംഗത്തുള്ള 'ഹമദ് മെഡിക്കൽ കോർപറേഷന്റെ ആംബുലൻസ് ടീം' കോവിഡിന്റെ ചെറുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഹമദ് ആംബുലൻസ് സർവീസിൽ പെട്ട ആയിരത്തി മുന്നൂറോളം ആംബുലൻസ് ജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് നടത്തിയ പഠനം, 'ക്യു സയൻസ്' എന്ന ജേർണലിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 282 ജീവനക്കാരാണ് സർവ്വേ പൂർത്തിയാക്കിയത്. ഇവരിൽ 90.4 ശതമാനവും പുരുഷന്മാരാണ്. സർവ്വേ പൂർത്തിയാക്കിയ ജീവനക്കാരിൽ 78.7 ശതമാനം ആളുകളും ബിരുദധാരികളാണ്. കോവിഡിന്റെ എല്ലാ വശങ്ങളെ കുറിച്ചും ആരോഗ്യ പ്രവർത്തകരിൽ തുടക്കം മുതൽ തന്നെ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞതും, പിപിഇ കിറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച നടത്താഞ്ഞതും കോവിഡിനെതിരായ പോരാട്ടത്തിൽ ഏറെ ഗുണം ചെയ്തതായി പഠനം പറയുന്നു. കോവിഡ് രോഗികൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നത് കൂടാതെ, എയർപോർട്ടിലെ കോവിഡ് സ്‌ക്രീനിങ്ങിലും, കൊറന്റൈൻ മുന്നൊരുക്കങ്ങളിലും, ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങളിലും ഹമ്മദിലെ പാരാമെഡിക്കൽ ജീവനക്കാർ സേവനം അനുഷ്ഠിച്ചിരുന്നു. ദിനേന നൂറുകണക്കിന് കോവിഡ് അനുബന്ധ സർവീസുകളാണ് ഹമദിലെ ആംബുലൻസ് ടീം കൈകാര്യം ചെയ്യുന്നത്.