November 04, 2021
November 04, 2021
ദോഹ: രാജ്യത്ത് മതിയായ അളവിൽ ശുദ്ധജലം ലഭിക്കുന്നുണ്ട് എന്നുറപ്പാക്കാൻ 383 ജലസംഭരണികൾ തയ്യാറാക്കാൻ കറാമ ഒരുങ്ങുന്നു. ഏറെ നാളുകളുടെ ഗവേഷണത്തിനൊടുവിലാണ് നൂതനസാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ച ഈ പദ്ധതി നടപ്പിൽ വരുത്താൻ ജല-വൈദ്യുതി കോർപറേഷനായ കറാമ തീരുമാനിച്ചത്. മഴവെള്ളത്തെ ബാഷ്പീകരിക്കപ്പെടും മുൻപ് പരമാവധി സംഭരിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയതെന്ന് കറാമ ട്വിറ്ററിലൂടെ അറിയിച്ചു.
ശേഖരിക്കപ്പെടുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതിനാൽ മലിനീകരണത്തിന് തീർത്തും സാധ്യത കുറഞ്ഞ പ്രദേശങ്ങളിലാണ് ജലസംഭരണികൾ നിർമ്മിക്കുക എന്നും കറാമ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ പദ്ധതിയുടെ പ്ലാനും കറാമ പുറത്തുവിട്ടിട്ടുണ്ട്. ഭൂഗർഭജലത്തിന്റെ അളവ് കുറയാതെ നോക്കാനും, രാജ്യത്തിന്റെ പരിസ്ഥിതിയെ കൂടുതൽ മെച്ചപ്പെടുത്താനും പുതിയ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി കഴിഞ്ഞു. ഒരുവർഷം കൊണ്ട് പദ്ധതി നടപ്പിലാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.