November 19, 2022
November 19, 2022
അൻവർ പാലേരി
ദോഹ : മനുഷ്യാവകാശ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഖത്തർ ലോകകപ്പിനെതിരെ ചിലർ ഉന്നയിക്കുന്ന വിമർശനങ്ങളും ധാർമിക രോഷവും കാപട്യമാണെന്ന് ഫിഫാ മേധാവി ജിയാനി ഇൻഫാന്റിനോ.ലോകകപ്പിന് പന്തുരുളാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ഖത്തറിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെ ശക്തമായി പ്രതിരോധിച്ച് ഇൻഫാന്റിനോ രംഗത്തെത്തിയത്.ദോഹയിൽ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഏതാണ്ട് ഒരു മണിക്കൂറോളം ഇത്തരം വിമർശനങ്ങൾക്ക് അദ്ദേഹം കൃത്യമായ മറുപടി നൽകി.
ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ അപകട മരണം,ഭിന്നലൈംഗിക സമൂഹത്തോടുള്ള സമീപനം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയുള്ള എല്ലാ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
ഖത്തറിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ മൊത്തത്തിൽ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും കൃത്യമായ കാരണം രേഖപ്പെടുത്തിയ കുടിയേറ്റ തൊഴിലാളികളുടെ മരണങ്ങളെല്ലാം ലോകകപ്പ് നിർമാണപദ്ധതികളുമായി ബന്ധപ്പെട്ടുണ്ടായതല്ലെന്ന് ഖത്തർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ യൂറോപ്യനാണ്. ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ കഴിഞ്ഞ മൂവായിരം വർഷങ്ങളായി നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് ഇനിയുള്ള മൂവായിരം വർഷങ്ങൾ കൂടി മാപ്പ് പറയണം" - സ്വിറ്റ്‌സർലൻഡിൽ ജനിച്ച ഇൻഫാന്റിനോ പറഞ്ഞു.
യൂറോപ്പിന് ഈ കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിലുള്ള ആശങ്ക ആത്മാർത്ഥമാണെങ്കിൽ ഖത്തർ ചെയ്തത് പോലെ നിയമപരമായി പരിഹാരം കണ്ടെത്താൻ കഴിയും.തൊഴിലാളികൾക്ക് യൂറോപ്പിൽ മികച്ച തൊഴിലവസരങ്ങൾ നൽകി അവർക്ക് ഭാവിയെ കുറിച്ച് കുറേകൂടി നല്ല പ്രതീക്ഷകൾ നൽകാം-അദ്ദേഹം പറഞ്ഞു.
"ഇന്ന് എനിക്ക് ശക്തമായ വികാരങ്ങളുണ്ട്. ഇന്ന് ഞാൻ ഖത്തറിയാണ്, അറബിയാണ്, ആഫ്രിക്കനാണ്, സ്വവർഗ്ഗാനുരാഗിയാണ്, ഭിന്നശേഷിക്കാരനാണ്,ഒരു കുടിയേറ്റ തൊഴിലാളിയാണെന്നും തോന്നുന്നു."-വികാരാധീനനായി ഇൻഫാന്റിനോ പ്രതികരിച്ചു.
ഈ വിമർശനങ്ങൾ ഉൾക്കൊള്ളാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഈ ആളുകളെ സഹായിക്കുന്നതിനും വിദ്യാഭ്യാസത്തിനും അവർക്ക് മികച്ച ഭാവിയും കൂടുതൽ പ്രതീക്ഷയും നൽകുന്നതിനും നാം നിക്ഷേപം നടത്തണം. നാമെല്ലാവരും സ്വയം കുറേകൂടി വിദ്യാഭ്യാസം നേടണം, പല കാര്യങ്ങളും കുറ്റമറ്റ തരത്തിൽ പൂർണമല്ല.എന്നാൽ പരിഷ്കരണത്തിനും മാറ്റത്തിനും സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"തികച്ചും ഏകപക്ഷീയമായ ഈ ധാർമിക ശിക്ഷണം കാപട്യമാണ്.2016 മുതൽ ഖത്തറിലുണ്ടായ പുരോഗതി ആരും തിരിച്ചറിയാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെടുന്നു..എനിക്ക് ഖത്തറിനെ പ്രതിരോധിക്കേണ്ട ആവശ്യമില്ല. അവർക്ക് സ്വയം പ്രതിരോധിക്കാൻ അറിയാം.. ഞാൻ ഫുട്ബോളിനാണ് പ്രതിരോധം തീർക്കുന്നത്.ഖത്തർ പുരോഗതി കൈവരിച്ചു, ഇതോടൊപ്പം എനിക്ക് മറ്റ് പല കാര്യങ്ങളും തോന്നുന്നു."-ജിയാനി ഇൻഫാന്റിനോപറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക