March 11, 2022
March 11, 2022
ദോഹ : കാൽപന്ത് ലോകത്തെ അതികായർ മാറ്റുരയ്ക്കുന്ന ഖത്തർ ലോകകപ്പിന്റെ അന്തിമചിത്രം ഏപ്രിൽ ഒന്നിന് വ്യക്തമാകും. ഏതൊക്കെ ടീമുകൾ ആരോടൊക്കെ ഏറ്റുമുട്ടുമെന്നതടക്കമുള്ള അവസാന ഘട്ട മത്സരക്രമം ഏപ്രിൽ ഒന്നിന് നടക്കുന്ന നറുക്കെടുപ്പോടെ അറിയാനാകും. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററാണ് നറുക്കെടുപ്പിന് വേദിയാവുക.
വിവിധ മേഖലകളിൽ നിന്നുള്ള 2000 പ്രത്യേക അതിഥികളും അന്തിമ നറുക്കെടുപ്പിന് സാക്ഷ്യം വഹിക്കാൻ കൺവൻഷൻ സെന്ററിലെത്തും. സമാനതകളില്ലാത്ത നിലവാരത്തിലാണ് ലോകകപ്പിന്റെ മുന്നൊരുക്കങ്ങൾ ഖത്തറിൽ പുരോഗമിക്കുന്നത്. ടൂർണമെന്റിന് വേദിയാവുന്ന എട്ട് സ്റ്റേഡിയങ്ങളും ദോഹയിൽ നിന്നും ഒരുമണിക്കൂർ കൊണ്ട് എത്താവുന്ന ദൂരത്തിൽ ആയതിനാൽ, കാണികൾക്ക് ഒരേദിവസം ഒന്നിലധികം മത്സരങ്ങൾ വീക്ഷിക്കാം. ആദ്യ ഘട്ട ടിക്കറ്റ് വില്പനയിൽ തന്നെ 17 മില്യൺ ടിക്കറ്റുകൾക്കാണ് അപേക്ഷ ലഭിച്ചത്. മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രഥമ ഫുട്‍ബോൾ ലോകകപ്പ്, അറബ് മേഖലയ്ക്ക് മറക്കാനാവാത്ത അനുഭൂതി സമ്മാനിക്കുമെന്നതുറപ്പാണ്. എൺപതിനായിരം പേരെ വഹിക്കാൻ ശേഷിയുള്ള ലുസൈൽ സ്റ്റേഡിയത്തിൽ, ഡിസംബർ 18 ന് നടക്കുന്ന കലാശപ്പോരാട്ടത്തോടെ, ഫുട്‍ബോൾ ലോകത്തെ പുതിയ കിരീടാവകാശികൾ ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ലോകം.