March 15, 2022
March 15, 2022
ദോഹ : വ്യാജ കമ്പനികളുടെ മേൽവിലാസം ഉപയോഗിച്ച് വിസകൾ വില്പന നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഏഷ്യയിൽ നിന്നുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും ഒരു ലാപ്ടോപ്പും 13 എ.ടി.എം കാർഡുകളും നാല് ഐഡന്റിറ്റി കാർഡുകളും കണ്ടെടുത്തു.
അറസ്റ്റിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു. ഇയാളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. വിസയുമായി ബന്ധപ്പെട്ട രേഖകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തറിൽ അനധികൃതമായി വിസ കച്ചവടം നടത്തിയാൽ മൂന്ന് വർഷം വരെ തടവും അൻപതിനായിരം റിയാൽ പിഴയും ലഭിക്കും. തെറ്റ് വീണ്ടുമാവർത്തിച്ചാൽ ഒരു ലക്ഷം റിയാലാണ് പിഴ.