September 12, 2019
September 12, 2019
ഉപരോധത്തിനിടെയും ഖത്തര്‍ സാമ്പത്തികമായി കൂടുതല്‍ ശക്തിപ്പെട്ടതും സൗദി സഖ്യ രാജ്യങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്.
കെയ്‌റോ: മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമ്മര്‍ദം മുറുകുമ്പോഴും ഖത്തറിനെതിരായ ഉപരോധത്തില്‍നിന്നു പിന്നോട്ടില്ലെന്ന സൂചന നല്‍കി ഈജിപ്ത്. ഉപരോധ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ ഖത്തര്‍ അംഗീകരിക്കുന്നതുവരെ ഗള്‍ഫ് പ്രതിസന്ധി തുടരുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രി പറഞ്ഞു. അശ്ശര്‍ഖുല്‍ ഔസത് പത്രത്തോടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഉപരോധം പ്രഖ്യാപിച്ച സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നു പ്രതിസന്ധി പരിഹരിക്കാൻ ഖത്തർ താല്‍പര്യം കാണിക്കുകയോ യഥാര്‍ത്ഥ സമ്പര്‍ക്കം ഉണ്ടാകുകയോ ചെയ്തില്ലെന്നാണ് ശൗക്രിയുടെ ആരോപണം. ഉപരോധ രാജ്യങ്ങള്‍ 13 ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നെന്നും എന്നാല്‍ ഇതൊന്നും നടപ്പാക്കാന്‍ ഇതുവരെ ഖത്തര്‍ തയാറായിട്ടില്ലെന്നും ഈജിപ്ഷ്യന്‍ മന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി.
സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഉപരോധത്തിനു പിന്നാലെ നടത്തിവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ രാജ്യാന്തര സമിതികളില്‍ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലടക്കം ഖത്തര്‍ ഉന്നയിച്ച മനുഷ്യാവകാശ പ്രശ്‌നങ്ങളോട് കൃത്യമായി പ്രതികരിക്കാന്‍ സൗദിക്കോ മറ്റു രാജ്യങ്ങള്‍ക്കോ ആയിരുന്നില്ല. ഉപരോധത്തിനിടെയും ഖത്തര്‍ സാമ്പത്തികമായി കൂടുതല്‍ ശക്തിപ്പെട്ടതും സൗദി സഖ്യ രാജ്യങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്.രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തിയുള്ള വ്യവസ്ഥകൾ അംഗീകരിക്കുന്നതിന് പകരം,എല്ലാ മേഖലകളിലും സ്വാശ്രയത്വം കൈവരിച്ച് മുന്നോട്ടുപോകാനുള്ള ഖത്തറിന്റെ തീരുമാനം സൗദി ഉൾപെടെയുള്ള രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.