December 17, 2021
December 17, 2021
ദോഹ : ദേശീയ ദിനത്തോട് അനുബന്ധിച്ച് അരങ്ങേറുന്ന, പരേഡ് അടക്കമുള്ള പരിപാടികളുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. കോർണിഷിൽ രാവിലെ ഒൻപത് മണിക്കാണ് പരേഡ് അരങ്ങേറുക. കഴിഞ്ഞ വർഷത്തെ നിബന്ധനയ്ക്ക് സമാനമായി, ഈ വർഷവും പ്രത്യേകക്ഷണം ലഭിച്ച ആളുകൾക്ക് മാത്രമാണ് പരേഡ് നടക്കുന്ന ഇടത്തേക്ക് പ്രവേശനം ലഭിക്കുക. ദേശീയദിന ആഘോഷങ്ങളുടെ സെക്യൂരിറ്റി കമ്മിറ്റി നടത്തിയ പത്രസമ്മേളനത്തിലാണ് പരിപാടിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
ക്ഷണം ലഭിച്ചതിന്റെ ബാർകോഡ് ഹാജരാക്കുന്ന വ്യക്തികൾക്ക് മാത്രമാണ് പരേഡ് ഗ്രൗണ്ടിലേക്ക് കടക്കാൻ കഴിയൂ എന്ന് സുരക്ഷാ മേധാവി ബ്രിഗേഡിയർ അലി ഖാജിം അൽ അത്ബി അറിയിച്ചു. പരേഡ് കാണാനെത്തുന്നവർ പ്രത്യേകമായി ഒരുക്കിയ വഴിയിലൂടെ 7:30 ന് മുൻപ് പരേഡ് ഗ്രൗണ്ടിൽ സന്നിഹിതരാവണം. 7.30 ന് വഴികൾ അടയ്ക്കുമെന്നും, പിന്നീട് പ്രവേശിക്കാൻ കഴിയില്ലെന്നും അധികൃതർ ഓർമിപ്പിച്ചു. 9, 586 പേർക്ക് പരേഡ് വീക്ഷിക്കാനുള്ള സൗകര്യമാണ് കോർണിഷിൽ ഒരുക്കിയിട്ടുള്ളതെന്നും സുരക്ഷാ കമ്മിറ്റി അറിയിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗം വൈകീട്ടാണ് അരങ്ങേറുക. അന്ന് നടക്കുന്ന ഫിഫ അറബ് കപ്പ് ഫൈനലിന്റെ ഫലം നിർണയിക്കപ്പെട്ടതിന് ശേഷമാവും കരിമരുന്ന് പ്രയോഗം ആകാശത്ത് വിസ്മയം വിരിയിക്കുക