March 25, 2022
March 25, 2022
ദോഹ : ഖത്തറിലെ പ്രമുഖ സ്വകാര്യ സ്കൂളുകളിലൊന്നിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദിച്ചെന്ന ആരോപണത്തിലെ നിജസ്ഥിതി വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. അധ്യാപകന്റെ ആക്രമണത്തിൽ തന്റെ പന്ത്രണ്ട് വയസുകാരനായ മകന് പരിക്കേറ്റെന്ന് ചൂണ്ടിക്കാണിച്ച് രക്ഷിതാവ് കൊടുത്ത പരാതിയിൽ പൊതുവിദ്യാഭ്യാസ മന്ത്രാലയം നടപടി എടുത്തിരുന്നു. അധ്യാപകനെ, മുഴുവൻ ആനുകൂല്യങ്ങളും കൊടുത്ത ശേഷം നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ ഏറെ സ്വീകാര്യനായ മലയാളി അധ്യാപകനാണ് നാടുകടത്തൽ നടപടി നേരിടേണ്ടി വന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ച മന്ത്രാലയം സ്കൂളിലെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. അധ്യാപകന്റെ മർദ്ദനത്തിലല്ല, കുട്ടികൾക്കിടയിൽ ഉടലെടുത്ത സംഘർഷത്തെ തുടർന്നാണ് കുട്ടിക്ക് പരിക്കേറ്റതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. എട്ടാം ഗ്രേഡ് വിദ്യാർത്ഥിയായ കുട്ടി, ഏഴാം ഗ്രേഡിലെ വിദ്യാർത്ഥികൾ കളിച്ചുകൊണ്ടിരിക്കെ പന്ത് കൈവശപ്പെടുത്തുന്നതും, ഇതിൽ രോഷാകുലരായ വിദ്യാർത്ഥികൾ, കൂട്ടം ചേർന്ന് ഈ വിദ്യാർത്ഥിയെ ആക്രമിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. കുറ്റാരോപിതനായ അധ്യാപകനും, സ്കൂളിലെ മറ്റ് അധ്യാപകരും കുട്ടികൾക്കിടയിലെ തർക്കം അവസാനിപ്പിക്കുകയായിരുന്നു. സ്കൂളുകളിൽ ഇത്തരം പരാതികൾ ഉയരുന്നത് ഗൗരവമായി കാണുന്നുവെന്നും, സ്കൂളുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പരാതികൾ 155 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.