June 02, 2022
June 02, 2022
അൻവർ പാലേരി
ദോഹ : നവംബറിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ടിക്കറ്റിനായുള്ള നിങ്ങളുടെ അപേക്ഷ സ്വീകരിക്കപ്പെടുകയും പണമടച്ച് ടിക്കറ്റ് സ്വന്തമാക്കുകയും ചെയ്ത ശേഷം എന്തെങ്കിലും കാരണവശാൽ മത്സരങ്ങൾ കാണാൻ കഴിഞ്ഞില്ലെങ്കിൽ എന്തുചെയ്യാനാകും?വിദേശ മാധ്യമങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പലരും ഉന്നയിക്കുന്ന ചോദ്യമാണിത്.
ടിക്കറ്റ് വിൽപനയുടെ മൂന്ന് ഔദ്യോഗിക ഘട്ടങ്ങളിൽ രണ്ടെണ്ണം ഇതുവരെ പൂർത്തിയായപ്പോൾ ദശലക്ഷക്കണക്കിന് അപേക്ഷകളാണ് ലഭിച്ചത്. ടിക്കറ്റുകളുടെ ആവശ്യം വിതരണത്തേക്കാൾ വളരെ കൂടുതലാണെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സാഹചര്യം. അതുകൊണ്ടുതന്നെ ഖത്തർ ലോകകപ്പ് ഗാലറിയിലിരുന്ന് കാണാൻ കഴിയുമോ എന്ന ആശങ്കയിലാണ് പല ഫുട്‍ബോൾ ആരാധകരും.അതേസമയം,വരാനിരിക്കുന്ന ഫിഫ ലോകകപ്പിനായി റീസെയിൽ അടിസ്ഥാനത്തിൽ ടിക്കറ്റുകൾ വാങ്ങാനും വിൽക്കാനും കഴിയുമോ എന്ന് അന്വേഷിക്കുന്നവരുമുണ്ട്.ഇതിനിടെ,ലോകകപ്പ് ഫുട്ബോൾ രണ്ടാം ഘട്ട റാൻഡം സെലക്ഷൻ ഡ്രോ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
ലോകകപ്പ് ഒരുക്കങ്ങളുടെ തുടക്കം മുതൽ, ഫിഫ ലോകകപ്പിന്റെ ലോജിസ്റ്റിക്‌സും ഓർഗനൈസേഷനും സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ആത്യന്തികമായി ഫിഫയുടേത് മാത്രമാണ്.ടൂർണമെന്റിനുള്ള ടിക്കറ്റുകൾ വാങ്ങാനോ വിൽക്കാനോ ആഗ്രഹിക്കുന്നവർക്ക് നിലവിൽ ഫിഫ നൽകിയിരിക്കുന്ന നിർദേശം ഇങ്ങനെയാണ് :
"നിബന്ധനകൾക്ക് വിധേയമായി, അതിഥികൾക്ക് ഒരു സാഹചര്യത്തിലും ടിക്കറ്റുകൾ കൈമാറാൻ അനുവാദമുണ്ടാവില്ല.ഏതെങ്കിലുമൊരു ആരാധകന് ടിക്കറ്റ് ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ, അത് തിരികെ നൽകണം."
അനുവദിക്കപ്പെടുന്നഎല്ലാ ടിക്കറ്റുകളും വ്യക്തിപരവും കൈമാറ്റം ചെയ്യാനാവാത്തതുമാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.അതായത്, ഈ ടിക്കറ്റുകൾ ഒരു സാഹചര്യത്തിലും നേരിട്ട് മറ്റുള്ളവർക്ക് കൈമാറാൻ കഴിയില്ല.
ലോകകപ്പ് ടിക്കറ്റുകൾ വീണ്ടും വിൽക്കാനും വാങ്ങാനും കഴിയുന്ന ഔദ്യോഗിക പൊതു പ്ലാറ്റ്ഫോം ഉണ്ടാകുമെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് വിൽപനയുടെ മൂന്ന് ഘട്ടങ്ങളും പൂർത്തിയായാൽ മാത്രമേ ഇത്തരമൊരു നീക്കം ഫിഫയുടെ ഭാഗത്ത് നിന്നുണ്ടാകാൻ സാധ്യതയുള്ളു എന്നാണ് സൂചന.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക