August 31, 2019
August 31, 2019
ദോഹ :സെപ്തംബർ 13 മുതല്‍ 21 വരെ തെഹ്റാനില്‍ നടക്കുന്ന ഇരുപതാമത് ഏഷ്യന്‍ സീനിയര്‍ പുരുഷവിഭാഗം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം പന്ത്രണ്ട് ദിവസത്തെ പരിശീലന-മത്സര പരിപാടികള്‍ക്കായി ദോഹയില്‍ എത്തി.
ഖത്തര്‍ വോളിബോള്‍ അസോസിയേഷന്റെ ക്ഷണപ്രകാരം ദോഹയിലെത്തിയ ഇന്ത്യന്‍ ടീമിന്റെ ആദ്യ സംഘത്തില്‍ വോളിബോള്‍ താരങ്ങളും പരിശീലകരും മറ്റു ജീവനക്കാരുമടക്കം പതിനേഴുപേരാണ് ഉള്ളത്.
സംഘത്തലവനും വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ വാസുദേവന്‍, ടീം മാനേജറൂം വി എഫ് ഐ സെക്രട്ടറി ജനറലുമായ രാമവതാര്‍ സിംഗ് ജാക്കര്‍, വോളിബോള്‍ താരങ്ങളായ പ്രഭാകരന്‍, നവീന്‍ രാജ ജേക്കബ്, പരിക്കേറ്റ അശോക് കാര്‍ത്തിക്കിന് പകരക്കാരനായി ടീമില്‍ ഉൾപെട്ട ഡിഫന്റർ മനോജ് എന്നിവര്‍ വരും ദിവസങ്ങളില്‍ എത്തും.
2005 ല്‍ സുബ്ബറാവു മികച്ച ഡിഫന്ററായി ആയി തെരഞ്ഞെടുക്കപ്പെട്ട തായ്‌ലന്‍ഡ് ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പിലെ നാലാം സ്ഥാനമാണ് ഇന്ത്യയുടെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച പ്രകടനം.
പരിശീലനത്തിന്റെ അവസാന പാദത്തില്‍ എത്തിനില്‍ക്കുന്ന ഇന്ത്യന്‍ ടീം ഖത്തര്‍ ദേശീയ ടീമുമായി 2, 3 തിയ്യതികളില്‍ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. 6ന് ചൈനയുമായും 7ന് ആസ്ട്രേലിയയുമായും സന്നാഹമത്സരങ്ങളുണ്ട്.
കഴിഞ്ഞ മൂന്നു മാസത്തോളമായി സെര്‍ബിയന്‍ കോച്ച് ഡ്രാഗന്റെ ശിക്ഷണത്തില്‍ കഠിന പരിശീലനത്തിലാണ് ടീം. ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ജി ഈ ശ്രീധരന്‍, നരേഷ് കുമാര്‍ എന്നിവര്‍ അസിസ്റ്റന്റ് കോച്ചുമാര്‍ ആണ്.
കൂടുതല്‍ സൗകര്യങ്ങളുള്ള ഒരു വിദേശ രാജ്യത്തെ പന്ത്രണ്ട് ദിവസത്തെ പരിശീലനവും ഖത്തര്‍, ചൈന, ആസ്ട്രേലിയ തുടങ്ങിയ വന്‍ശക്തികളുമായി മറ്റുരയ്ക്കാന്‍ ലഭിക്കുന്ന അവസരവും ടീമിന് മുതൽക്കൂട്ടാകും.
വോളിഖിന്റെ സഹകരണത്തോടെ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ആണ് ടീമിന്റെ ദോഹ സന്ദർശനത്തിനും പരിശീലനത്തിനും വഴിയൊരുക്കിയത്.