March 15, 2022
March 15, 2022
ദോഹ : ഖത്തർ സ്റ്റാർസ് ലീഗിൽ അപരാജിതരായി കിരീടം ചൂടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ അൽ സദ്ദിനെ, ആവേശം കൊടുമുടി കയറിയ മത്സരത്തിനൊടുവിലാണ് അൽ ദുഹൈൽ കീഴടക്കിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ദുഹൈലിന്റെ വിജയം. ആദ്യ സെമിയിൽ അൽ വക്രയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് അൽ ഖറാഫ കലാശക്കളിയിൽ സ്ഥാനമുറപ്പിച്ചത്. മാലി താരം ദിയാബേറ്റിന്റെ ഇരട്ടഗോളുകളാണ് ഖറാഫയുടെ വിജയം എളുപ്പമാക്കിയത്.
രണ്ടാം സെമിയിൽ സദ്ദിനെതിരെ ഏഴാം മിനിറ്റിൽ തന്നെ വലകുലുക്കാൻ ദുഹൈലിന് കഴിഞ്ഞു. സാസ്സിയാണ് ടീമിന് ലീഡ് നേടിക്കൊടുത്തത്. ആന്ദ്രേ അയൂവിലൂടെ സദ്ദ് ഒപ്പമെത്തിയെങ്കിലും, ഇടവേളയ്ക്ക് മുൻപ് തന്നെ ഒലൂങ്കയിലൂടെ ദുഹൈൽ വീണ്ടും മുന്നിലെത്തി. 71 ആം മിനിറ്റിൽ മിഗ്വേലിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ പത്തുപേരായി ചുരുങ്ങിയ സദ്ദിന്, എൺപതാം മിനിറ്റിൽ സാസ്സി അടുത്ത പ്രഹരമേല്പിച്ചു. തൊണ്ണൂറാം മിനിറ്റിൽ ബൗനജയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും, നിർണായകമായ മൂന്നാം ഗോൾ കണ്ടെത്താൻ അൽ സദ്ദിന് കഴിഞ്ഞില്ല. മാർച്ച് 18 നാണ് ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടം അരങ്ങേറുക.