September 13, 2022
September 13, 2022
അൻവർ പാലേരി
ദോഹ : സ്‌കൂൾ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം കർശനമായ നിർദേശങ്ങളും മാനദണ്ഡങ്ങളും അടിക്കടി പ്രഖ്യാപിക്കുമ്പോഴും രാജ്യത്തെ ഇന്ത്യൻ സ്‌കൂളുകൾ കാര്യത്തിൽ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് ആക്ഷേപം.1010 ലും 2016 ലും കഴിഞ്ഞ ഞായറാഴ്ചയുമായി ഖത്തറിൽ മൂന്നു കുഞ്ഞുങ്ങളുടെ ജീവനെടുത്ത ദുരന്തങ്ങളുണ്ടായത് ഇന്ത്യൻ സ്‌കൂളുകളിലാണ്.സ്‌കൂൾ മാനേജ്‌മെന്റുകളുടെയും ബസ് ജീവനക്കാരുടെയും അശ്രദ്ധ കാരണം സമാനമായ അപകട സാധ്യതകൾ പലപ്പോഴായി ആവർത്തിച്ചിട്ടുണ്ടെങ്കിലും മരണമോ പരിക്കുകളോ ഉണ്ടാവാത്തത് കാരണം റിപ്പോർട്ട് ചെയ്യപ്പെടാറില്ല.
ഖത്തറിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ പ്രതിച്ഛായക്ക് തന്നെ കളങ്കമുണ്ടാക്കിയ മൂന്ന് ദുരന്തങ്ങളുമുണ്ടായത് ഇന്ത്യൻ സ്‌കൂളുകളിലായതിനാൽ ഞായറാഴ്ചയുണ്ടായ അപകടമരണത്തെ വിദ്യാഭ്യാസ മന്ത്രാലയവും അധികൃതരും ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.
കുട്ടികൾ വീട്ടിൽ നിന്നിറങ്ങി ബസിൽ കയറിയ ശേഷം ക്ലാസ് മുറിയിലെത്തിയെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സ്‌കൂൾ അധികൃതർക്കാണ്.തിരിച്ചു വീട്ടിലേക്ക് പോകുമ്പോഴും മുഴുവൻ കുട്ടികളും ബസിൽ കയറിയെന്നും രക്ഷിതാക്കളുടെ കൈകളിലെത്തിച്ചുവെന്നും ഉറപ്പുവരുത്തേണ്ടത് ബസ് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്.തീരെ ചെറിയ കുട്ടികളാണെങ്കിൽ ബസിലെ വനിതാ ജീവനക്കാരി കുട്ടിയെ വീട്ടിലാക്കുകയോ വീടിനു പുറത്ത് രക്ഷിതാക്കളുടെ കൈകളിൽ ഏൽപിക്കുകയോ ചെയ്യണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം.എന്നാൽ പലപ്പോഴും ഈ നിർദേശങ്ങൾ പല ഇന്ത്യൻ സ്‌കൂളുകളും പാലിക്കാറില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.വീടിന് മുന്നിൽ കുട്ടികളെ ഇറക്കിവിട്ട് ബസ് പോകുന്നത് പലപ്പോഴും കുട്ടികൾ അപകടങ്ങളിൽ പെടാൻ ഇടയാക്കുന്നുണ്ട്.തലനാരിഴക്ക് അപകടങ്ങളിൽ നിന്ന് കുട്ടികൾ രക്ഷപ്പെട്ട സംഭവങ്ങളും ചില രക്ഷിതാക്കൾ 'ന്യൂറൂമു'മായി പങ്കുവെച്ചു.
ഇതിനിടെ,ഇന്ത്യൻ സ്‌കൂളിൽ നാല് വയസ്സുകാരി മരണപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും ഇന്ത്യൻ എംബസി അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ പോലും അനുശോചനമറിയിക്കാത്തതും വലിയ വീഴ്ചയായാണ് ഖത്തറിലെ പ്രവാസിമലയാളികൾ കാണുന്നത്.ഖത്തർ വിദ്യാഭ്യാസമന്ത്രി മരിച്ച കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ നേരിൽ കണ്ട് സമാശ്വസിപ്പിച്ചിട്ടും ഇന്ത്യൻ എംബസി എന്തുകൊണ്ട് ഇക്കാര്യത്തിൽ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ല എന്നാണ് പലരും ചോദിക്കുന്നത്.അതേസമയം,ഇന്ത്യൻ എംബസിയ്ക്ക് കീഴിലെ ഐസിസി,ഐസിബിഎഫ് ഉൾപ്പെടെയുള്ള അപെക്സ് ബോഡി ഭാരവാഹികൾ നിരന്തരം കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക