February 28, 2022
February 28, 2022
യുക്രൈൻ പ്രഡിഡന്‍റ് വ്ളാദിമിർ സെലൻസ്കി അധികാരമേറ്റപ്പോൾ സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം ഇങ്ങനെയായിരുന്നു : "ഓഫീസുകളിൽ നിങ്ങൾ എന്റെ ചിത്രം വെക്കരുത്.പകരം നിങ്ങളുടെ കുഞ്ഞുങ്ങളുടെ ചിത്രം ചുവരിൽ തൂക്കുക.എന്തെങ്കിലുമൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കുക.."
യുക്രൈനിൽ റഷ്യൻ സൈന്യം തുടർച്ചയായ ആക്രമണം നടത്തുമ്പോഴും സ്വന്തം രാജ്യത്തിന്റെ അഭിമാനം അടിയറവ് വെച്ചുകൊണ്ടുള്ള ഒരു നീക്കുപോക്കിനും തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ജനങ്ങൾക്കൊപ്പം നിന്ന ഭരണാധികാരിയെന്ന നിലയിലായിരിക്കും വ്ളാദിമിർ സെലൻസ്കിയെന്ന ടെലിവിഷൻ സ്ക്രീനിലെ മുൻ ഹാസ്യ താരം ചരിത്രത്തിൽ അറിയപ്പെടുക.കീവില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ സഹായ വാഗ്ദാനത്തിന് മുന്നിൽ 'ഒളിച്ചോടാനുള്ള സഹായമല്ല,ഞങ്ങൾക്കിപ്പോൾ ആയുധങ്ങളാണ് വേണ്ടതെന്ന് തുറന്നടിച്ച സെലൻസ്കിയുടെ ആത്മധൈര്യത്തോടെയുള്ള വാക്കുകൾ യുക്രൈൻ ജനതക്കിടയിൽ അദ്ദേഹത്തിന്റെ ജനപ്രീതി ഗണ്യമായി ഉയരാൻ ഇടയാക്കിയിട്ടുണ്ട്.എന്റെ ജനത ഇവിടെയാണ്, ഞങ്ങള്‍ പോരാട്ടത്തിലാണ്. അവരോൊപ്പം ഞാനും തുടരും എന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.എന്തൊക്കെ സംഭവിച്ചാലും രാജ്യം വിടില്ലെന്നും സെലൻസ്കി അറിയിച്ചു.
യുദ്ധത്തിന് മുമ്പ് നടന്ന അഭിപ്രായ സർവേയിൽ സെലൻസ്കിയുടെ ജനപിന്തുണ 30 ശതമാനമായിരുന്നത് യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ 90 ശതമാനത്തിന് മുകളിൽ എത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.റഷ്യൻ സൈനികരെ നേരിടാൻ ജനങ്ങൾ ആയുധമെടുക്കണമെന്ന പ്രസിഡന്റിന്റെ അഭ്യർത്ഥന ഞെട്ടലോടെയാണ് ലോകരാജ്യങ്ങൾ കേട്ടതെങ്കിലും സെലൻസ്കിയുടെ അഭ്യർത്ഥന വലിയൊരു വിഭാഗം ജനങ്ങൾ ഏറ്റെടുത്തതോടെ റഷ്യ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാവുകയായിരുന്നു.
അതേസമയം ഉക്രെയിൻ്റെ സേന യുദ്ധത്തിൽ പരിചയസമ്പന്നരാണെന്നാണ് വിലയിരുത്തൽ. 2014 മുതൽ രാജ്യത്തിൻ്റെ കിഴക്കൻ ഭാഗത്തുള്ള ഡോൺബാസ് മേഖലയിൽ റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികളോട് യുദ്ധം ചെയ്യുന്നതുവഴി ഉക്രെയിനിൻ്റെ സേനയ്ക്ക് യുദ്ധ പരിചയം ലഭിച്ചിട്ടുണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. അതുപോലെതന്നെ അമേരിക്ക വിതരണം ചെയ്യുന്ന ജാവലിൻ മിസൈലുകൾ ഉൾപ്പെടെയുള്ള ഹ്രസ്വദൂര വ്യോമ പ്രതിരോധങ്ങളും ടാങ്ക് പ്രതിരോധ ആയുധങ്ങളും അവർക്കുണ്ട്, ഇത് റഷ്യൻ മുന്നേറ്റത്തെ തടയാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല സാധാരണ പട്ടാളക്കാർക്കൊപ്പം ഉക്രെയ്‌നിൽ വോളണ്ടിയർ ടെറിട്ടോറിയൽ ഡിഫൻസ് യൂണിറ്റുകളുമുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ ഏകദേശം 900,000 അംഗസംഖ്യ വരുമെന്നാണ് കണക്കുകൂട്ടൽ. പ്രായപൂർത്തിയായ മിക്ക പുരുഷന്മാർക്കും കുറഞ്ഞത് അടിസ്ഥാന സൈനിക പരിശീലനം ഉറപ്പാക്കിയ രാജ്യം കൂടിയാണ് യുക്രെയിൻ. അതുകൊണ്ട് റഷ്യയ്ക്ക് വലിയ രീതിയിലുള്ള പ്രതിരോധം തന്നെ ഈ മേഖലകളിൽ നിന്നും നേരിടേണ്ടിവരും.
യുദ്ധത്തിൻ്റെ സാഹചര്യത്തിൽ പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്‌നിലേക്കുള്ള ആയുധ വിതരണം വർധിപ്പിച്ചിട്ടുണ്ട്.യുക്രെയിന് 2014 മുതൽ ജാവലിൻ ടാങ്ക് പ്രതിരോധ മിസൈലുകൾ, തീരദേശ പട്രോളിംഗ് ബോട്ടുകൾ, ഹംവീസ്, സ്‌നിപ്പർ റൈഫിളുകൾ, രഹസ്യാന്വേഷണ ഡ്രോണുകൾ, റഡാർ സംവിധാനങ്ങൾ, രാത്രി കാഴ്ച - റേഡിയോ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 2.5 ബില്യൺ ഡോളറിലധികം സൈനിക സഹായം അമേരിക്ക നൽകിയിട്ടുണ്ട്. സ്റ്റിംഗർ ആന്റി-എയർക്രാഫ്റ്റ് മിസൈലുകൾ, ചെറിയ ആയുധങ്ങൾ, ബോട്ടുകൾ എന്നിവ ഉൾപ്പെടുന്ന സംവിധാനങ്ങളും ഇതോടൊപ്പം നൽകിയിട്ടുണ്ട്.
കിഴക്കൻ ഉക്രെയ്‌നിലെ റഷ്യൻ പിന്തുണയുള്ള വിഘടനവാദികൾക്കെതിരെ പ്രയോഗിക്കാൻ ബയ്‌രക്തർ ടിബി2 ഡ്രോണുകളുടെ നിരവധി ബാച്ചുകൾ തുർക്കി ഉക്രെയിനു നൽകിയിരുന്നു. ബ്രിട്ടൻ ജനുവരിയിൽ 2,000 ഹ്രസ്വദൂര ടാങ്ക് വേധ മിസൈലുകൾ യുക്രെയ്‌നിന് നൽകുകയും പരിശീലനം നൽകാൻ ബ്രിട്ടീഷ് വിദഗ്ധരെ അയക്കുകയും ചെയ്തു. കൂടെ സാക്സൺ കവചിത വാഹനങ്ങളും നൽകിയിട്ടുണ്ട്. ജാവലിൻ ആൻറി ആർമർ മിസൈലുകൾ ലാത്വിയയും ലിത്വാനിയയും ചേർന്ന് സ്റ്റിംഗർ മിസൈലുകൾ നൽകുമെന്ന് എസ്റ്റോണിയയും അറിയിച്ചിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക് 152 എംഎം പീരങ്കികളും ബുള്ളറ്റുകളും സംഭാവന ചെയ്യാൻ പദ്ധതിയിടുന്നയും വാർത്തകൾ പുറത്തു വരുന്നു. അതേസമയം ജർമ്മനി യുക്രയിനിലേക്ക് ആയുധങ്ങൾ വിതരണം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആറ് മില്യൺ ഡോളർ ആശുപത്രി സഹായം നൽകുമെന്നും ആതുര ശുശ്രൂഷകരെ പരിശീലിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ വലിയ സെെനിക സന്നാഹവുമായി യുക്രെയിനിലെത്തിയ റഷ്യയ്ക്ക് ലക്ഷ്യം നേടുന്നതിന് വലിയ രീതിയിലുള്ള പ്രതിബന്ധങ്ങൾ മറികടക്കേണ്ടി വരുമെന്നാണ് വിദഗ്ദർ കണക്കുകൂട്ടുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക