April 28, 2024
April 28, 2024
ഗസ: ഗസയിൽ തടവിലാക്കപ്പെട്ട രണ്ട് ഇസ്രയേലികളുടെ വീഡിയോ കൂടി ഹമാസ് പുറത്തുവിട്ടു. തങ്ങളെ മോചിപ്പിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാരിനോട് ആവശ്യപ്പെടുന്നതിൻ്റെ വീഡിയോയാണ് ഹമാസിൻ്റെ സൈനിക വിഭാഗം ഇന്നലെ (ശനിയാഴ്ച) പുറത്തുവിട്ടത്. കെയ്ത്ത് സീഗൽ (64), ഒമ്രി മിറാൻ (47) എന്നിവരാണ് വീഡിയോയിൽ സംസാരിക്കുന്നത്. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
ഗസയിൽ ബന്ദിയാക്കിയ ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിന്റെ മറ്റൊരു വീഡിയോ ഹമാസ് പുറത്തുവിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് പുതിയ വീഡിയോ പുറത്തുവരുന്നത്. തടസ്സപ്പെട്ട മധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കാൻ ഈജിപ്ത് ഇസ്രായേലിലേക്ക് പ്രതിനിധി സംഘത്തെ അയച്ചുവെന്ന റിപ്പോർട്ടുകൾക്ക് ശേഷവും, ഗസ വെടിനിർത്തലിനായുള്ള ഇസ്രായേലിൻ്റെ ഏറ്റവും പുതിയ നിർദ്ദേശം പഠിക്കുകയാണെന്ന് ഹമാസ് അറിയിച്ചതിന് ശേഷവുമാണ് വീഡിയോ പുറത്തുവിട്ടത്.
ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനിടെ നഹാൽ ഓസ് കമ്മ്യൂണിറ്റിയിലെ വീട്ടിൽ നിന്ന് ഭാര്യയുടെയും രണ്ട് പെൺമക്കളുടെയും മുന്നിൽ വെച്ചാണ് മിറാൻ ബന്ദിയാക്കപ്പെട്ടത്.
"202 ദിവസമായി ഞാൻ ഇവിടെ ഹമാസിൻ്റെ തടവിലാണ്. ഇവിടുത്തെ സാഹചര്യം ദുഷ്‌കരവും ബുദ്ധിമുട്ടുള്ളതുമാണ്. ഇവിടെ ധാരാളം ബോംബുകൾ ഉണ്ട്. ഞങ്ങളെ സുരക്ഷിതമായും ആരോഗ്യത്തോടെയും ഇവിടെ നിന്ന് പുറത്താക്കുന്ന കരാറിലെത്താനുള്ള സമയമാണിത്. പ്രതിഷേധം തുടരുക. അതിലൂടെ ഒരു കരാർ ഉണ്ടാകും," - മിറാൻ വീഡിയോയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം തൻ്റെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിച്ചതിനെ കുറിച്ചും, താൻ കുടുംബവുമായി വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷയെ കുറിച്ചും സംസാരിക്കുമ്പോൾ മറ്റൊരു ബന്ദിയായ സീഗൽ കരയുന്നതും വിഡീയോയിലുണ്ട്.
"ഞങ്ങൾ ഇവിടെ അപകടത്തിലാണ്. ഇത് സമ്മർദ്ദവും ഭയപ്പെടുത്തുന്നതുമാണ്. ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നുവെന്ന് എൻ്റെ കുടുംബത്തോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ സുഖമായിരിക്കുന്നുവെന്ന് നിങ്ങൾ അറിയേണ്ടത് എനിക്ക് പ്രധാനമാണ്. സമയം അതിക്രമിച്ചിരിക്കുന്നു. ഞങ്ങളുടെ പ്രധാനമന്ത്രി ഏത് ഇടപാടും വേഗത്തിൽ അംഗീകരിക്കേണ്ടതുണ്ട്,” സീഗൾ പറഞ്ഞു.
ഗസയിൽ 250 ഓളം ഇസ്രായേലികളും വിദേശികളും ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രായേലിന്റെ കണക്കുകൾ. ബന്ദികളാക്കപ്പെട്ടവരിൽ 34 പേരുടെ മൃതദേഹങ്ങൾ ഉൾപ്പെടെ 129 പേർ ഇപ്പോഴും ഗസയിൽ തടവിലാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
അതേസമയം, ഗസയിൽ ഇസ്രായേൽ സൈന്യം തുടരുന്ന ആക്രമണത്തിൽ ഇന്നലെ (ശനി) 27 പേർ കൂടി കൊല്ലപ്പെട്ടു. ഇതിൽ 10 കുഞ്ഞുങ്ങളും ഉൾപ്പെടും. ഗസയിലെ അൽ സവൈദ, അൽ മുഗറാക എന്നീ സ്ഥലങ്ങളിലാണ് ഇസ്രായേൽ ഏറ്റവുമൊടുവിൽ വ്യോമാക്രമണം നടത്തിയെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇതോടെ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 34,356 ആയതായി ഫലസ്തീൻ അധികൃതർ അറിയിച്ചു.
അതേസമയം, ഗസയിൽ വെടിനിർത്തൽ ആവശ്യവുമായി ലോകമെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. വെടിനിർത്തലിനും ബന്ദിമോചനത്തിനുമായി പുതിയ നിർദേശം ഇസ്രായേൽ സമർപ്പിച്ചിട്ടുണ്ട്. ഖത്തർ, ഈജിപ്ത്, എന്നീ മധ്യസ്ഥ രാജ്യങ്ങൾ മുഖേന ഇസ്രായേൽ സമർപ്പിച്ച നിർദേശം ലഭിച്ചതായി ഹമാസ് ഉപമേധാവി ഖലീൽ അൽ ഹയ്യയും അറിയിച്ചു. ആറാഴ്ചത്തെ വെടിനിർത്തലിന് പകരമായി 20 ബന്ദികളെ മോചിപ്പിക്കുക എന്നതാണ് പ്രധാന നിർദേശമെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങൾ വഴി മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ നിർദേശം പഠിച്ചതിനു ശേഷം പ്രതികരിക്കാമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.
യുദ്ധം അവസാനിപ്പിച്ച് സൈനിക പിന്മാറ്റം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കഴിഞ്ഞദിവസം ഹമാസ് നേതൃത്വം അറിയിച്ചിരുന്നു. ഗസയിൽ വെടിനിർത്തലിന് സാധ്യത കൂടുതലാണെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പും വ്യക്തമാക്കി. ഇസ്രായേലും മധ്യസ്ഥ രാജ്യങ്ങളുമായി ആശയവിനിമയം തുടരുകയാണെന്ന് അമേരിക്ക അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F