November 15, 2022
November 15, 2022
അൻവർ പാലേരി
റിയാദ് : ലോകകപ്പിൽ പങ്കെടുക്കാനായി വെയ്‌ൽസിൽ നിന്നും ഇലക്ട്രിക് കാറിൽ ഖത്തറിലേക്ക് പുറപ്പെട്ട നാലംഗ സംഘത്തെ സൗദി അതിർത്തിയിൽ തടഞ്ഞതിനാൽ ലോകകപ്പ് മത്സരങ്ങൾ ഇവർക്ക് നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്.
ജോർദാനിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്ന അതിർത്തിയിലാണ് സൗദി അധികൃതർ ഇവരെ തടഞ്ഞതെന്നാണ് റിപ്പോർട്ട്. വലത് സീറ്റ് ഡ്രൈവ് വാഹനത്തിൽ യാത്ര തുടരുന്നതിന് സൗദി നിയമം അനുവദിക്കാത്തതാണ് ഇവരെ തടയാൻ കാരണമെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.സൗദിയിൽ ഇടത് സീറ്റ് ഡ്രൈവിങ് മാത്രമാണ് അനുവദിക്കുക.ഈ സാഹചര്യത്തിൽ ഇനി ജോർദാനിൽ നിന്നും ഇസ്രായേലിലേക്ക് തിരിച്ചു പോയ ശേഷം ഇസ്രായേലിൽ നിന്ന് കപ്പലിൽ ഖത്തറിലേക്ക് യാത്ര തിരിക്കുക മാത്രമാണ് ഇവർക്ക് മുന്നിലുള്ള പോംവഴി.ഇസ്രായേലിലെ ഹൈഫ തുറമുഖത്ത് നിന്ന് ഖത്തറിലെ നിർദിഷ്ട തുറമുഖത്ത് എത്തിച്ചേരാൻ ചുരുങ്ങിയത് പത്തു ദിവസത്തിലധികം സമയമെടുമെന്നതിനാൽ നവംബർ 21ന് നടക്കുന്ന യു.എസിനെതിരായ വെയിൽസിന്റെ മൽസരം ഇവർക്ക് നഷ്ടമാവും..
ഇതുകൂടി വായിക്കുക :ഖത്തറിലെത്താൻ വേറിട്ട വഴികൾ തേടി ഫുട്‍ബോൾ ആരാധകർ,വെയിൽസിൽ നിന്ന് ഇലക്ട്രിക് കാറിൽ ഒരു സംഘം
18 ദിവസം മുമ്പാണ് 6,100 കിലോമീറ്ററിലധികം ദൂരവും 17 രാജ്യങ്ങളും പിന്നിട്ട് മുൻ കാർഡിഫ് സിറ്റി ഫുട്‍ബോൾ താരം സ്‌കോട്ട് യംങ്,നിക് സ്മിത്ത്,ഹ്യു ടാൽഫ്രിൻ വാൾട്ടേഴ്സ്,വാൾട്ടർ പെന്നൽ എന്നിവർ വെയിൽസിൽ നിന്ന് ഖത്തറിലേക്ക് യാത്ര തിരിച്ചത്.'ഇലക്ട്രിക് കാർ ടു ഖത്തർ' എന്നെഴുതിയ മോറിസ് ഇലക്ട്രിക് കാറിലായിരുന്നു ഇവരുടെ യാത്ര.സൗത്ത് വെയിൽസിൽ നിന്നുള്ള ഈ നാല് ആരാധകരും രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത പ്രചരിപ്പിക്കാൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'ഗോ എവ് സിമ്രു' എന്ന കമ്മ്യൂണിറ്റിയുടെ പിന്തുണയോടെയാണ് ഇത്തരമൊരു സാഹസിക യാത്ര ആസൂത്രണം ചെയ്തത്.ഫ്രാൻസ്,ബെൽജിയം,നെതർലാൻഡ്‌സ്,ജർമനി,സ്വിറ്റ്‌സർലൻഡ്,ഇറ്റലി,ഓസ്ട്രിയ,സ്ലോവേനിയ,ക്രൊയേഷ്യ,ഗ്രീസ് എന്നീ രാജ്യങ്ങൾ പിന്നിട്ട ശേഷം ഏഥൻസിൽ നിന്ന് കപ്പലിൽ ഇസ്രായേലിൽ കടന്ന ശേഷമാണ് വീണ്ടും ഇവർ കാറിൽ റോഡ് മാർഗം ജോർദാൻ അതിർത്തിയിലെത്തിയത്.
“ഇത്രയും ദൈർഘ്യവും വിശാലവുമായ യാത്രയിൽ ചാർജിംഗ് പോയിന്റുകളുടെ അഭാവമോ കാറിനുണ്ടാവുന്ന സാങ്കേതിക തകരാറുകളോ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ കാർ മികച്ച പ്രകടനം കാഴ്ചവച്ചു, ചാർജിംഗ് ഒരു പ്രശ്‌നമായില്ല,” ജോർദാനിലെ അക്കാബയിൽ യംങ്,നിക് സ്മിത്ത് പറഞ്ഞു.പേപ്പർ വർക്കുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണയിൽ കുടുങ്ങിക്കിടക്കുന്നത് തികച്ചും നിരാശാജനകമാണെന്നും ഇത്രയും ദൂരം യാത്ര ചെയ്ത ശേഷം വെയിൽസിലേക്ക് തന്നെ തിരിച്ചുപോയി ലോകകപ്പ് നഷ്ടപ്പെടുന്നത് അങ്ങേയറ്റം സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പ് കാണാൻ സാഹസിക യാത്രകൾ
ഈ വർഷം ജനുവരിയിൽ സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ദോഹയിലേക്ക് കാൽനടയായി പുറപ്പെട്ട സ്പാനിഷ് പൗരനായ സാന്റിയാഗോ സാഞ്ചസ് കോഗെഡോറിനെ ഇറാൻ,ഇറാഖ് അതിർത്തിയിൽ കാണാതായതായി റിപ്പോർട്ട് ഉണ്ടായിരുന്നു.അതേസമയം സൗദിയിൽ നിന്നും കാൽനടയായി യാത്ര തിരിച്ച അബ്ദുല്ല അൽ സാൽമി 1600 കിലോമീറ്ററുകൾ പിന്നിട്ട് ദോഹയിൽ എത്തിയിരുന്നു.
വെയിൽസ് സംഘം യാത്രയ്ക്കിടെ
അബ്ദുല്ല അൽ സലാമി
സൈക്കിളിൽ ആഫ്രിക്കയിൽ നിന്ന് യാത്ര ചെയ്തെത്തിയ അർജന്റീനിയൻ ആരാധകർ
ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്ന് സൈക്കിൾ യാത്ര തിരിച്ച നാല് അർജന്റീനിയൻ ആരാധകരും കഴിഞ്ഞയാഴ്ച ദോഹയിൽ എത്തി.അതേസമയം, കേരളത്തിലെ കണ്ണൂരിൽ നിന്ന് ലോകകകപ്പ് കാണാൻ ജീപ്പിൽ യാത്ര തിരിച്ച നാജി നൗഷി എന്ന മലയാളി യുവതി ഡിസംബർ ആദ്യവാരം ഖത്തറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.