April 08, 2023
April 08, 2023
ന്യൂസ്‌റൂം ബ്യൂറോ
വാഷിങ്ടണ്‍: പലസ്തീനിലെ ഗസ്സയിലും ലബനാനിലും ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളെ പിന്തുണച്ച് യു.എസ്. ഇരുരാജ്യങ്ങളില്‍ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്ന് യു.എസ്. വിദേശകാര്യ വക്താവ് വേദാന്ത് പട്ടേല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലബനാനില്‍ നിന്നും ഗസ്സയില്‍ നിന്നുമുള്ള റോക്കറ്റ് ആക്രമണങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ഇസ്രായേലിന്റെ സുരക്ഷയുടെ കാര്യത്തില്‍ അമേരിക്കയുടെ പ്രതിബദ്ധത ഉറച്ചതാണ്. എല്ലാ തരത്തിലുമുള്ള കൈയേറ്റങ്ങളും ചെറുക്കാനുള്ള ഇസ്രായേലിന്റെ ന്യായമായ അവകാശത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു എന്ന് വേദാന്ത് പറഞ്ഞു. ഇസ്രായേല്‍ ഭരണകൂടത്തിനും ജനങ്ങള്‍ക്കുമൊപ്പമാണ് യു.എസ്. ഇരുവിഭാഗവും ആക്രമണം അവസാനിപ്പിക്കണമെന്നും യു.എസ് കൂട്ടിച്ചേര്‍ത്തു.
ജര്‍മനിയും ഇസ്രായേല്‍ ആക്രമണത്തിന് പിന്തുണ അറിയിച്ചിരുന്നു. ഗസ്സയില്‍ നിന്നും ലബനാനില്‍ നിന്നുമുള്ള റോക്കറ്റ് ആക്രമണങ്ങളെ ശക്തമായി അപലപിച്ചിരുന്നു. ഉടന്‍ ആക്രമണം നിര്‍ത്തിവയ്ക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ക്കു പിന്നാലെ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു. തെക്കന്‍ ഇസ്രയേലിലേക്കുള്ള റോക്കറ്റാക്രമണങ്ങള്‍ക്കു മറുപടിയെന്നോണമാണ് ലബനനിലെ പലസ്തീന്‍ അഭയാര്‍ഥി ക്യാംപിനു സമീപവും ഗാസയിലും ഇസ്രായേല്‍ രൂക്ഷമായ വ്യോമാക്രമണങ്ങള്‍ നടത്തിയത്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI