January 23, 2023
January 23, 2023
ന്യൂസ്‌റൂം ബ്യുറോ
മംഗളുരു : ഗളൂരു (മംഗലാപുരം) ബജ്പെ രാജ്യാന്തര വിമാനത്താവളം ഇൗ മാസം 27 മുതൽ നാലു മാസത്തേയ്ക്ക് ഭാഗികമായി അടച്ചിടുന്നതോടെ കണ്ണൂർ വിമാനത്താവളത്തിൽ തിരക്ക് കൂടുമെന്ന് റിപ്പോർട്ട്.. അറ്റകുറ്റപ്പണികൾക്കും വികസന പ്രവർത്തനങ്ങൾക്കുമായാണ് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തുന്നത്.നിലവിൽ കാസർകോട് ജില്ലക്കാരായ പ്രവാസികൾ ഉൾപ്പെടെയുള്ള വലിയൊരു ശതമാനവും ആശ്രയിക്കുന്നത് മംഗളൂരു വിമാനത്താവളത്തെയാണ്. ഇവരെല്ലാം കണ്ണൂർ, കോഴിക്കോട് വിമാനത്താവളത്തിലേക്ക് മാറിയാൽ മലബാറിൽ നിന്നുള്ള യാത്രകൾ ദുഷ്കരമാകുമെന്നാണ് സൂചന.
അതേസമയം, കോഴിക്കോട് വിമാനത്താവളം റൺവേ റീകാർപെറ്റിങ് നടക്കുന്നതിനാൽ ഇവിടെയും രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ വിമാന സർവീസുകൾ നടക്കുന്നില്ല. അതിനാൽ, രാത്രിയിലും രാവിലെ 10 വരെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ മാസം 15ന് ആരംഭിച്ച അറ്റകുറ്റപ്പണി ആറു മാസം കൊണ്ടാണ് പൂർത്തിയാകുക.
റണ്‍വേ റി– കാർപെറ്റിങ്ങിനായി ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെയാണ് വിമാനത്താവളം അടയ്ക്കുക എന്നാണ് മംഗളൂരു വിമാനത്താവള അധികൃതർ അറിയിച്ചിട്ടുള്ളത്. ഇതിനിടയ്ക്കുള്ള സമയങ്ങളിലായിരിക്കും ആഭ്യന്തര, രാജ്യാന്തര വിമാനങ്ങൾ സർവീസ് നടത്തുക. ഔദ്യോഗിക പ്രസ്താവന പ്രകാരം, 2023 മേയ് 31 വരെ ഞായറാഴ്ചയും ദേശീയ അവധി ദിനങ്ങളും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 നും വൈകിട്ട് ആറിനും ഇടയിലാണ് പ്രവൃത്തി നടക്കുക.ഈ മാസം 27ന് ആരംഭിക്കുന്ന പ്രവൃത്തി മേയ് 31 വരെ നീണ്ടുനിൽക്കും.
റൺവേ റി കാർപെറ്റിങ് നടക്കുന്ന കോഴിക്കോട് വിമാനത്താവളത്തിൽ നിലവിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബോർഡിങ്, എമിഗ്രേഷൻ ഏരിയകളിൽ യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു. ഇത് പ്രായമായവരെയും രോഗികളെയുമെല്ലാം വലയ്ക്കുന്നു. രാവിലെ 10 മണിക്ക് മുൻപുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാൻ പലരും അർധരാത്രിയോടെ വീടുകളിൽ നിന്ന് പുറപ്പെടുന്നതിനാൽ, പ്രഭാത ഭക്ഷണം പോലും കഴിക്കാൻ സാധിക്കാറില്ല. ഇവർക്ക് പിന്നീട് വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നു. മംഗളൂരു വിമാനത്താവളത്തിലും ഇതേ അവസ്ഥയുണ്ടാകുമോ എന്നാണ് ആശങ്ക.
കാസർകോട് ടൗണിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിലേയ്ക്ക് ദേശീയ പാത വഴിയെത്തിച്ചേരാൻ 60 കിലോമീറ്ററോളം (ഒന്നര മണിക്കൂറിലേറെ സമയം) സഞ്ചരിക്കണം. അതേസമയം, കണ്ണൂർ വിമാനത്താവളത്തിലേയ്ക്ക് 116 കിലോ മീറ്റർ മൂന്നു മണിക്കൂറിലേറെ സഞ്ചരിച്ചാലേ മട്ടന്നൂരിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിലെത്തിച്ചേരുകയുള്ളൂ. കാസർകോട് നിന്ന് ഇവിടേയ്ക്ക് 3500 രൂപയോളം ടാക്സി വാടക നൽകേണ്ടി വരും. അല്ലെങ്കിൽ കണ്ണൂർ വരെ ട്രെയിനിൽ യാത്ര ചെയ്ത് ടാക്സി ആശ്രയിക്കണം. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതിന് മുൻപ് ആ ജില്ലക്കാരിൽ നല്ലൊരു ശതമാനവും മംഗളൂരു വിമാനത്താവളം ഉപയോഗിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക