August 12, 2021
August 12, 2021
തിരുവനന്തപുരം : ഓണക്കാലത്തിന് ശുഭാരംഭം കുറിച്ച് അത്തമെത്തി. ഇന്ന് മുതല്‍ വീടുകള്‍ക്ക് മുന്നില്‍ പൂക്കളങ്ങള്‍ ഒരുങ്ങും. ഈമാസം 21നാണ് തിരുവോണം. കൊവിഡ് കാലത്തെ പ്രതിസന്ധികളുടെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കുറയുമെങ്കിലും അതിജീവനത്തിനുള്ള പോരാട്ടത്തിനിടെ ഓണം പരിമിതമായെങ്കിലും ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് മലയാളികള്‍.
ഓണത്തിന്റെ ഭാഗമായി പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകള്‍ മാത്രമാണ് നടക്കുക. ഓണാഘോഷങ്ങള്‍ക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറയിലും ഇത്തവണ അത്തം ഘോഷയാത്രയുണ്ടാകില്ല.
കൊവിഡ് ലോകസമൂഹത്തെ ഒന്നടങ്കം വീട്ടിലിരുത്തിയ ശേഷമെത്തുന്ന രണ്ടാമത്തെ ഓണമാണിത്. ഓണത്തിനെങ്കിലും വിപണിയില്‍ നേട്ടമുണ്ടാക്കാമെന്ന വ്യാപാരികളുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന രീതിയിലാണ് കൊവിഡിന്റെ കുതിപ്പ്. ഓണത്തിരക്കില്‍ രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കാനുള്ള പ്രാര്‍ഥനയിലും ജാഗ്രതയിലുമാണ് എല്ലാവരും.
അതേസമയം,കോവിഡ് ഉണ്ടാക്കിയ തൊഴിൽ നഷ്ടവും യാത്രാ നിയന്ത്രണങ്ങളും തുടരുന്നതിനിടെ,നഷ്ട സൗഹൃദങ്ങളുടെയും വേർപാടിന്റെയും ഓർമകൾ നിലനിർത്തിക്കൊണ്ടാണ് പ്രവാസികൾ ഇത്തവണ ഓണത്തെ വരവേൽക്കുന്നത്.കഴിഞ്ഞ വർഷങ്ങളിൽ കൂട്ടുകൂടി വീടകങ്ങളിൽ പൂക്കളമിട്ട പല കുടുംബങ്ങളും ഇപ്പോഴും തിരിച്ചു വരാൻ കഴിയാതെ നാട്ടിൽ കുടുങ്ങി കിടക്കുകയാണ്.മധ്യവേനലവധി കഴിഞ്ഞു തിരിച്ചു വരാനിരിക്കുന്ന പലർക്കും ഹോട്ടൽ കൊറന്റൈനിലെ തണുത്ത മുറികളിലായിരിക്കും ഇത്തവണത്തെ ഓണാഘോഷം.എന്നാൽ,ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഓണവിപണികൾക്ക് പഴയ മാറ്റുണ്ടാവില്ലെങ്കിലും ഓണത്തെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്.