March 22, 2024
March 22, 2024
ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായ തൃശൂർ കൊരട്ടി ചെറ്റാരിക്കൽ മുല്ലപ്പള്ളി വീട്ടിൽ അനൂപ് ഉണ്ണി നായരുടെ(45) മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിൽ സംസ്കരിച്ചു.വെള്ളിയാഴ്ച പുലർച്ചെയോടെ ഖത്തർ എയർവേസ് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുന്നത്ത് മങ്ങാട്ടുകര വീട്ടുവളപ്പിൽ സംസ്കരിച്ചത്.ഖത്തറിലെ അപരിചിതരായ മൂന്നു പേർക്ക് തന്റെ ജീവൻ പകുത്തുനൽകിയാണ് അനൂപ് ഉണ്ണിനായരുടെ മടക്കം.
ഈ മാസം 16ന് ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീണ അനൂപിനെ ആദ്യം ക്യൂബൻ ആശുപത്രിയിലും പിന്നീട് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു.അബോധാവസ്ഥയിലായ ശേഷം, മൂന്നു ദിവസം കഴിഞ്ഞാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.തുടർന്ന് അനൂപിന്‍റെ വൃക്കയും കരളും ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതം നൽകുകയായിരുന്നു.ബുധനാഴ്ച ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ രണ്ടു വൃക്കകൾ രണ്ടു പേർക്കും, കരൾ മറ്റൊരാളിലേക്കുമായി മാറ്റുകയായിരുന്നു.
വേർപാടിന്റെ വേദനയ്ക്കിടയിലും നാട്ടിലുള്ള ഭാര്യ ദീപ അനൂപ്, പ്ലസ് ടു വിദ്യാർഥിനിയായ മകൾ ഐശ്വര്യ അനൂപ്, മതാപിതാക്കളായ ഉണ്ണി നായർ, സീതാ ഉണ്ണി എന്നിവരടങ്ങിയ കുടുംബം മനുഷ്യസ്‌നേഹത്തിന്റെ തുല്യതയില്ലാത്ത മാതൃകയാവുകയായിരുന്നു.നാട്ടിൽ നിന്നും അവരുടെ സമ്മതപത്രമെത്തിയ ഉടൻ ഹമദ് ആശുപത്രിയിൽ ശസ്ത്രക്രിയാ നടപടികൾ പൂർത്തിയാക്കുകയായിരുന്നു.
സ്വകാര്യ പരസ്യ സ്ഥാപനത്തിൽ സെയിൽസ്മാനായിരുന്നു അനൂപ്. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ചത്.