May 08, 2024
May 08, 2024
ദോഹ: വിസ തട്ടിപ്പിനിരയായി ഏജൻറിന്‍റെ മയക്കുമരുന്ന് കെണിയിൽ കുരുങ്ങി ജയിലിലായ എറണാകുളം ഇടപ്പള്ളി സ്വദേശി ഖത്തറിൽ മരിച്ചു. വാട്ടേക്കുന്നം നാഗപ്പറമ്പിൽ പരേതനായ മുഹമ്മദ് അലിയുടെ മകൻ ഷമീർ (48) ആണ് ചികിത്സയിലിരിക്കെ ഖത്തറിൽ മരണപ്പെട്ടത്.
തടവു ശിക്ഷ അനുഭവിക്കവെ അർബുദബാധിതനായ ഷമീർ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ റമദാനിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പൊതുമാപ്പിൽ ഉൾപ്പെട്ടിരുന്നു. ജാസ്മിനാണ് ഭാര്യ. മക്കൾ: സാദിഖ്, സുമയ്യ, സയ്യദ്. സഹോദരങ്ങൾ: സലീം, ദിലീപ്, സകന. പരേതയായ ഫാത്തിമയാണ് മാതാവ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഐ.സി.ബി.എഫും പ്രവാസി വെൽഫെയർ ആൻറ് കൾചറൽ ഫോറം, എഡ്മാഖ് പ്രവർത്തകരും അറിയിച്ചു.
2022 ജൂലായിൽ എറണാകുളത്ത് നിന്നുള്ള ഏജൻസി ജോലി വാഗ്ദാനം ചെയ്ത് നൽകിയ വിസ വഴിയായിരുന്നു ഷമീർ ഖത്തറിലെത്തിയത്. ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് തൊഴിലവസരമുണ്ടെന്ന് പറഞ്ഞായിരുന്നു നാട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് വിസ നൽകിയത്. കൊച്ചിയിൽ നിന്നും ദുബായിലെത്തിയപ്പോൾ ഖത്തറിലെ സ്പോൺസറിനുള്ള സമ്മാനമെന്ന് പറഞ്ഞ് ഏജൻറ് നൽകിയ ബാഗുമായി ദോഹയിലേക്ക് പുറപ്പെട്ട ഷമീർ പരിശോധനയിൽ മയക്കുമരുന്നുമായി പിടിയിലായി. തുടർന്ന് തടവു ശിക്ഷ അനുഭവിക്കവെ, അർബുദ ബാധിതനാവുകയും കഴിഞ്ഞ ഡിസംബറിൽ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗം ഗുരുതരമായതോടെ ഇന്ത്യൻ എംബസിയും സാമൂഹ്യ പ്രവർത്തകരും ഇടപെട്ട് ഭാര്യയെയും മകനെയും ദോഹയിലെത്തിച്ചിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F