April 02, 2023
April 02, 2023
ന്യൂസ്‌റൂം ബ്യൂറോ
കൊച്ചി: കോളേജിലെ ആദ്യ വര്‍ഷം താന്‍ കെ.എസ്.യുവും അടുത്ത വര്‍ഷം എബിവിപിയുമായിരുന്നുവെന്ന് നടന്‍ ശ്രീനിവാസന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അന്ന് തനിക്കൊരു ബോധവുമില്ലെന്നും എന്ത് വേണമെങ്കിലും അവാകുന്ന അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അച്ഛന് കമ്മ്യൂണിസത്തിന്റെ പശ്ചാത്തലമായിരുന്നു. അച്ഛന്‍ കമ്മ്യൂണിസ്റ്റായതുകൊണ്ട് ആ പാരമ്പര്യമാണെന്ന് വിചാരിച്ചു. അമ്മയുടെ വീട്ടില്‍ ചെന്നപ്പോഴാണ് മഹാത്മാ ഗാന്ധിയെ കുറിച്ചൊക്കെ ഞാന്‍ കേള്‍ക്കുന്നത്. അവിടെ അമ്മയുടെ അച്ഛനും ആങ്ങളമാരും എല്ലാവരും കോണ്‍ഗ്രസുകാരാണ്.
ഞാന്‍ കോളേജില്‍ ചേര്‍ന്നിട്ട് ഒരു കൊല്ലം കെ.എസ്.യുക്കാരനായി. ഒറ്റടയിക്ക് ഞാന്‍ അങ്ങോട്ടേക്ക് മാറി. കാരണം എനിക്കൊരു ബോധവുമില്ലായിരുന്നു. അതുകൊണ്ട് എന്ത് വേണമെങ്കിലുമാകുമായിരുന്നു. പിന്നെ ഒരുത്തന്‍ എന്നെ സ്ഥിരമായിട്ട് ബ്രെയിന്‍ വാഷ് ചെയ്യുമായിരുന്നു. അവനാണെങ്കില്‍ എബിവിപിക്കാരനായിരുന്നു. അങ്ങനെ അതിന്റെ അടുത്ത കൊല്ലം ഞാന്‍ എബിവിപിയായി. എബിവിപിക്ക് രക്ഷാബന്ധനൊക്കെ കെട്ടുന്ന ഒരു പരിപാടി ഉണ്ടല്ലോ. അതും കെട്ടിയിട്ട് ആദ്യമായിട്ട് എന്റെ നാട്ടില്‍ ഇറങ്ങിയ ഒരാള്‍ ഞാനാണ്.
കമ്മ്യൂണിസ്റ്റുകാരുടെ ഇടയിലേക്ക് ചരടും കെട്ടിയിറങ്ങിയത് വലിയ പ്രശ്‌നമായി മാറിയിരുന്നു. എന്താടാ വട്ടായോ എന്നൊക്കെ ആള്‍ക്കാര്‍ ചോദിച്ചു. പിന്നെ എന്റെയൊരു സുഹൃത്ത് എന്ത് മണ്ണാങ്കട്ടയാടാ കെട്ടിയിരിക്കുന്നതെന്ന് പറഞ്ഞ് ചരട് പൊട്ടിക്കാന്‍ നോക്കി. നീ ഇത് പൊട്ടിക്കുന്നതും നിന്നെ ഞാന്‍ കൊല്ലുന്നതും ഒരേ നിമിഷമായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു. അവന്‍ പെട്ടെന്ന് കൈ വലിച്ചുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി പ്രേം നസീര് സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്നും മോഹന്‍ലാല്‍ കാരണമാണ് സിനിമ നടക്കാതെ പോയതെന്നും ശ്രീനിവാസന്‍ പറഞ്ഞു. വയസാന്‍ കാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയില്ലേ എന്നാണ് മോഹന്‍ലാല്‍ തന്നോട് ചോദിച്ചത്. അന്ന് സിനിമ ചെയ്യാന്‍ ആലോചിച്ച കഥയാണ് പിന്നീട് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'സന്ദേശം' മെന്നും ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, ഇന്നത്തെ അപകടകരമായ സാഹചര്യത്തില്‍ ശ്രീനിവാസന്‍ തന്റെ നിലവിലെ രാഷ്ട്രീയം വ്യക്തമാക്കാത്തതിന്റെ പേരിലും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പരിഹാസങ്ങളും ഉയരുന്നുണ്ട്.പണ്ട് ബിജെപിയും കെ.എസ്.യുമൊക്കെയായിരുന്ന ശ്രീനിവാസൻ അഭിമുഖത്തിൽ ഒരിക്കൽ പോലും നിലവിലെ ബി.ജെ.പി രാഷ്ട്രീയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യാത്തത് രാഷ്ട്രീയ കാപട്യമാണെന്നാണ് പലരും വിമർശിക്കുന്നത്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI