December 09, 2022
December 09, 2022
ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
മാഡ്രിഡ് : നാല് വർഷമായി സ്പാനിഷ് അർമഡയുടെ ചുക്കാൻ പിടിക്കുന്ന പരിശീലകൻ ലൂയിസ് എന്റികിനെ സ്‍പെയിൻ പുറത്താക്കി. പ്രീ ക്വാർട്ടറിൽ മൊറോക്കോയോടുള്ള ഞെട്ടിക്കുന്ന തോൽവിയും ലോകകപ്പിൽ നിന്ന് പുറത്തായതുമാണ് കാരണം. പകരം ലൂയിസ് ഡി ലാ ഫ്യൂണ്ടെയെ പുതിയ പരിശീലകനായി നിയമിച്ചേക്കും. തിങ്കളാഴ്ച ചേരുന്ന സ്പാനിഷ് ഫുട്ബാൾ ബോർഡ് യോഗം അനുമതി നൽകിയ ശേഷമാകും നിയമനം.
2018ൽ കോച്ചായി ചുമതലയേറ്റ ശേഷം രണ്ടു വർഷം കഴിഞ്ഞ് യൂറോ ചാമ്പ്യൻഷിപ്പ് സെമി ഫൈനലിലെത്തിയതാണ് ഈ 52കാരന്റെ കീഴിൽ ടീം എത്തിപ്പിടിച്ച വലിയ നേട്ടം. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ വ്യാഴാഴ്ച എൻറിക്വയ്ക്ക് നന്ദി അറിയിച്ചെങ്കിലും, തോൽവിയെത്തുടർന്ന് "ഒരു പുതിയ പദ്ധതി ആരംഭിക്കാൻ" സമയമായെന്ന് പറഞ്ഞു. സ്‌പെയിനിലെ സ്‌പോർട്‌സ് ഉദ്യോഗസ്ഥരുടെ ശുപാർശയെ തുടർന്നാണ് മാറ്റം.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഏഴു ഗോളുകൾക്ക് കൊസ്റ്ററീക്കയെ തോൽപിച്ച സ്പാനിഷ് ടീമിന്റെ പ്രകടനം കണ്ട് കിരീട സാധ്യത കൽപ്പിച്ചവർ ഏറെയുണ്ടായിരുന്നു. പക്ഷെ, ജപ്പാനു മുന്നിൽ അടിയറവു പറഞ്ഞ് രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്. ഏറെ പേരുകേട്ട ടിക്കിടാക്ക ശൈലിയുമായി 70 ശതമാനത്തിൽലധികം ബോൾ പൊസിഷൻ ഉണ്ടായിട്ടും മൊറോക്കോ ഒരുക്കിയ പ്രതിരോധക്കോട്ടയിൽ വീഴുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഒറ്റക്കിക്ക് പോലും ലക്ഷ്യത്തിലെത്തിക്കാതെയാണ് മൊറോക്കോയുമായി തോൽവി സമ്മതിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക