May 03, 2023
May 03, 2023
അൻവർ പാലേരി
ലഖ്നോ:ലുലു ഗ്രൂപ് ചെയർമാൻ എം.എ.യുസുഫ് അലിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ നിയമനടപടികൾ നേരിടുന്ന 'മറുനാടന്‍ മലയാളി' ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എഡിറ്റര്‍ ഷാജന്‍ സ്കറിയക്ക് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ്. ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ് , ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ മകന്‍ വിവേക് ഡോവല്‍ എന്നിവര്‍ക്കെതിരെ ഉന്നയിച്ച കള്ളപ്പണ ആരോപണത്തിലാണ് നടപടി. ലഖ്നോ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് സമന്‍സ് അയച്ചത്.
ഷാജന്‍ സ്കറിയക്കുപുറമെ മറുനാടന്‍ മലയാളി സി.ഇ.ഒ ആന്‍മേരി ജോര്‍ജ്, ഗ്രൂപ് എഡിറ്റര്‍ എം. റിജു എന്നിവര്‍ക്കും കോടതി സമന്‍സയച്ചു. ജൂണ്‍ ഒന്നിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. ലഖ്നോവിലെ ലുലു മാള്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണന്‍ ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസിലാണ് സമന്‍സ്.
മറുനാടന്‍ മലയാളിയുടെ യുട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്ത രണ്ട് വിഡിയോകള്‍ മുന്‍നിര്‍ത്തിയാണ് കേസ്. നോട്ട് അസാധുവാക്കലിനുശേഷം വിവേക് ഡോവലിന്റെ കമ്പനിയായ ജി.എന്‍.വൈ ഏഷ്യ ഹെഡ്ജ് ഫണ്ട് അക്കൗണ്ടിലേക്ക് 8,300 കോടി രൂപ കള്ളപ്പണ ഇടപാടുകളിലൂടെ എത്തിയെന്നാണ് വിഡിയോവിലെ ആരോപണം. ലുലു ഗ്രൂപ്പിന്റെ ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫിന് ഈ ഇടപാടുമായി ബന്ധമുണ്ടെന്നും വിഡിയോയിൽ ഷാജൻ സഖറിയ ആരോപിച്ചിരുന്നു.
മാർച്ച് ആറിന് 'മറുനാടൻ മലയാളി' യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വിഡിയോയ്‌ക്കെതിരെ യൂസുഫലി വക്കീൽ നോട്ടിസ് നൽകിയതിന് പിന്നാലെ ഷാജൻ സഖറിയ മാപ്പ് പറഞ്ഞു രംഗത്തെത്തിയിരുന്നു. മൂന്നു പെൺകുട്ടികളായതിനാൽ യൂസുഫലി ഭാര്യയെ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചെന്നായിരുന്നു വിഡിയോയിലെ ആരോപണം.സംഭവം വിവാദമായതോടെ യൂസുഫലി സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം കഴിച്ചെന്ന് താൻ പറഞ്ഞത് ഒരു വ്യക്തി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അയാൾ നൽകിയ വിവരം തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാൽ തിരുത്തുകയാണെന്നുമായിരുന്നു ഷാജൻ സഖറിയയുടെ പ്രതികരണം.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL