November 06, 2022
November 06, 2022
അൻവർ പാലേരി
ദോഹ : ഖത്തർ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിനെതിരെ ചില മാധ്യമങ്ങൾ അഴിച്ചുവിടുന്ന നുണപ്രചാരണങ്ങൾക്കെതിരെ സ്വദേശികളും ഖത്തറിലെ വിദേശികളായ താമസക്കാരും രംഗത്തെത്തി.'ദി ടെലഗ്രാഫ്" ശനിയാഴ്ച ഇൻസ്റ്റയിൽ പങ്കുവെച്ച ഒരു വനിതയുടെ അഭിപ്രായം ഇങ്ങനെ :
"ഞാൻ ഖത്തറിലാണ് താമസിച്ചിരുന്നത്, അവിടെ സംഭവിച്ചതായി പറയപ്പെടുന്ന പോലീസ് പീഡനത്തെക്കുറിച്ചുള്ള പ്രചാരണങ്ങളിൽ എനിക്ക് അൽഭുതമൊന്നും തോന്നുന്നില്ല, അവ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു"
'മറ്റുള്ളവരുടെ മോശം പ്രതികരണങ്ങളില്ലാതെ ഖത്തറിലെ സ്ട്രീറ്റിൽ ഭർത്താവിന്റെ കൈപിടിച്ചു നടക്കാനാവില്ല'-2007 നും 2009 നുമിടയിൽ ഖത്തർ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്ന ബ്രിട്ടീഷ് എഴുത്തുകാരി ലോർന ഗിബ് തന്റെ ലിങ്ക്ഡിനില പങ്കുവെച്ച ഈ കുറിപ്പും 'ദി ടെലിഗ്രാഫ്' ഉദ്ധരിക്കുന്നുണ്ട്.കഫേയിൽ ഒരു പുരുഷ സഹപ്രവർത്തകനുമായി കണ്ടുമുട്ടാനോ കാപ്പി കുടിക്കാനോ കഴിയില്ലെന്നും അവർ പറയുന്നുണ്ട്.
ഈ പരാമർശങ്ങൾക്കെതിരെ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ശക്തമായ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
'യുകെയിലെ മാധ്യമ പ്രചാരണങ്ങൾ അതിരുകടന്നിരിക്കുന്നു. വസ്തുതകൾ വളച്ചൊടിക്കുന്നതിൽ നിന്ന് നുണകൾ തന്നെയായി അത് മാറിയിരിക്കുന്നു... ഒരു പുരുഷന് തന്റെ ഭാര്യയുടെ കൈ പിടിക്കാൻ കഴിയുന്നില്ലേ?? എന്ന് മുതൽ?? സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുമിച്ച് കഫേകളിൽ ഹാംഗ്ഔട്ട് ചെയ്യാൻ കഴിയില്ലേ ?'
ഐ ലവ് ഖത്തർ (ILQ) നെറ്റ്‌വർക്കിന്റെ സ്ഥാപകനും സിഇഒയുമായ ഖലീഫ അൽ ഹാറൂൺ, ട്വിറ്ററിൽ പ്രതികരിച്ചു.ഇതിനു താഴെ നിരവധി പേർ അനുകൂലമായും പ്രതികൂലമായും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
പരമ്പരാഗത അറബി വേഷം ധരിച്ചു കൊണ്ടു തന്നെ എപ്പോഴും ഭാര്യയുടെ കൈ പിടിച്ചു തന്നെയാണ് താൻ നടക്കാറുള്ളതെന്ന് ഖലീഫ അൽ ഹാറൂൺ ഇൻസ്റ്റയിൽ വിശദീകരിച്ചു. കഫേകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒത്തുകൂടാൻ അനുവാദമില്ലെന്ന വാദവും അദ്ദേഹം തള്ളി.കുറച്ചുപേരുടെ പ്രവൃത്തികൾ കൊണ്ട് ഒരു രാജ്യത്തെ മുഴുവൻ വിലയിരുത്തരുതെന്നും അങ്ങനെ ചെയ്യുന്നതിനെയാണ് വംശീയത എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതേസമയം, 12 വർഷമായി ഖത്തറിൽ താമസിക്കുന്ന ബ്രിട്ടീഷ് സോഷ്യൽ മീഡിയ ഉപയോക്താവ് ലോർന ഗിബ്ബിന്റെതിൽ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമാണ് പങ്കുവെച്ചത്.
“ഞാനും ഭർത്താവും ഇവിടുത്തെ സംസ്കാരത്തെ ബഹുമാനിക്കുന്നു.ഞങ്ങൾക്കിവിടെ കൈ പിടിച്ചു നടക്കാനും ഒരുമിച്ചു പുറത്തുപോകാനും മദ്യം കഴിക്കാനുമൊക്കെ അനുവാദമുണ്ട്. നുണകൾ പ്രചരിപ്പിക്കുന്ന ബ്രിട്ടീഷ് മാധ്യമങ്ങളെ ഓർത്ത് ഞാൻ വീണ്ടും ലജ്ജിക്കുന്നു. ഖത്തറിലേക്ക് വരൂ, നിങ്ങളുടെ ടീമിനെ പിന്തുണയ്ക്കൂ, ഫുട്ബോൾ ആസ്വദിക്കൂ,” അവർ പറഞ്ഞു.
“ശരിക്കും?? ഈ കഥയ്ക്ക് എത്ര രൂപ ചെലവായി? ഖത്തറികൾ തന്നെ തങ്ങളുടെ എതിർലിംഗക്കാരായ സഹപ്രവർത്തകരെ കഫേകളിലും റെസ്റ്റോറന്റുകളിലും പരസ്യമായി കണ്ടുമുട്ടാറുണ്ട്." എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക