September 16, 2022
September 16, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ:: ഖത്തറില്‍ മിൻസ മറിയം ജേക്കബ് എന്ന നാലുവയസ്സുകാരി സ്കൂള്‍ വാനിനുള്ളില്‍ ശ്വാസം മുട്ടി മരിക്കാനിടയായ സംഭവത്തില്‍ ബസ് ഡ്രൈവർമാർ പാർട് ടൈം ജോലിക്ക് പോകുന്നതാണ് അശ്രദ്ധക്ക് പ്രധാന കാരണമാകുന്നതെന്ന് വിലയിരുത്തൽ.
ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഖത്തറിലെ മിക്ക സ്കൂളുകളിലും സ്കൂള്‍ ബസിന്‍റെ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവര്‍ ഈ ജോലിക്കു ശേഷം രാത്രി വൈകും വരെ യൂബര്‍, കരിം പോലുള്ള ടാക്സി സര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രിവരെ ടാക്സി ഓടിച്ച് പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കും വന്നു ഉറങ്ങാന്‍ കിടക്കുന്ന ഇവര്‍ വീണ്ടും രാവിലെ 5 മണിക്ക് സ്കൂള്‍ ബസുമായി പുറത്തിറങ്ങി കുട്ടികളെ എടുത്ത് 7 മണിയോടെ സ്കൂളിലെത്തുകയാണ് ചെയ്യുന്നത്.കുട്ടികളെ എങ്ങനെയെങ്കിലും ഇറക്കിവിട്ട് എത്രയും വേഗം പുറത്തെ കസ്റ്റമറുടെ അടുത്തേക്ക് ഓടിയെത്താനാണ് ഇവർ ശ്രമിക്കാറുള്ളത്.
ഖത്തറിലെ ഒരു പ്രമുഖ ഇന്ത്യൻ സ്‌കൂളിൽ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന കന്യാകുമാരി സ്വദേശി സ്‌കൂൾ ബസ്സിലെ ജോലി കഴിഞ്ഞാൽ രാത്രി വൈകുന്നത് വരെ ലിമോസിൻ ഡ്രൈവറായി ജോലി ചെയ്താണ് അധികവരുമാനമുണ്ടാക്കുന്നത്.രാവിലെ 7 മണിക്ക് കുട്ടികളെ സ്‌കൂളിൽ വിട്ട ശേഷം സ്‌കൂൾ വിടുന്ന സമയം വരെ പുറത്തെ ഓട്ടമാണ്.സ്‌കൂൾ മാനേജ്‌മെന്റിന് കീഴിൽ തന്നെയുള്ള ട്രാൻസ്‌പോർട്ടേഷൻ കമ്പനിക്കാണ് സ്‌കൂൾ ബസ്സുകളുടെ ചുമതലയെന്നതിനാൽ ഈ ജീവനക്കാരൊന്നും സ്‌കൂളിന്റെ വിസയിലുള്ളവരല്ല.അതുകൊണ്ടു തന്നെ ഇവർ പുറത്തുപോയി ജോലി ചെയ്യുന്നത് തടയുന്നതിൽ സ്‌കൂൾ മാനേജ്‌മെന്റിന് പരിമിതികളുണ്ട്.സ്പ്രിങ്‌ഫീൽഡ് സ്‌കൂളിലെ ദുരന്തമുണ്ടാവുന്നതിന് മുമ്പ് ഒരിക്കൽ കരീം ലിമോസിനിൽ യാത്ര ചെയ്യുമ്പോഴാണ് ഇദ്ദേഹത്തെ പരിചയപ്പെട്ടത്.
" 3000 റിയാലാണ് ശമ്പളം.ഈ തുക അതുപോലെ വീട്ടിലയക്കും.സ്‌കൂൾ സമയം കഴിഞ്ഞാൽ രാവിലെയും വൈകുന്നേരവുമായി ലിമോസിൻ ഓടിച്ചു ലഭിക്കുന്ന തുക മുറിയുടെ വാടക കൊടുക്കാനും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കും..."-ഇത് ഒരാളുടെ മാത്രം അനുഭവമല്ല.ഖത്തറിലെ സ്‌കൂൾ ബസ്സുകളിൽ ജോലി ചെയ്യുന്ന മിക്ക ആളുകളും സ്‌കൂൾ സമയം കഴിഞ്ഞു പുറത്ത് ജോലി ചെയ്യുന്നവരാണ്.
ഉച്ചക്ക് കുട്ടികളെ തിരികെ വിടാന്‍ പോകുന്നതിനിടയിലുള്ള അല്‍പനേരമാണ് ഇവര്‍ ഉറങ്ങുന്നത്. 2 മണിയോടെ കുട്ടികളെ വീട്ടില്‍ വിട്ട് സ്കൂള്‍ വാന്‍ തിരികെ ഏല്‍പിച്ച് വീണ്ടും ഇവര്‍ ടാക്സി ഓടാന്‍ പുറപ്പെടുകയാണ്. ഇതിനിടയില്‍ സ്വന്തം കാര്യം നോക്കാനും വീട്ടുകാര്യം നോക്കാനുമായി സമയം ചിലവഴിച്ചാല്‍ ഇവര്‍ക്ക് ഉറങ്ങാന്‍ ലഭിക്കുക നാലോ അഞ്ചോ മണിക്കൂറാണ്.
ഇങ്ങനെ വിശ്രമമില്ലാത്ത ജോലിക്കിടയിലാണ് ഇവര്‍ക്ക് ഏറ്റവും ശ്രദ്ധയോടെ ചെയ്യേണ്ട കുട്ടികളുടെ കാര്യത്തില്‍ പോലും അശ്രദ്ധ സംഭവിക്കുന്നത്. കുട്ടികളെയുമായി ബസ് സ്കൂളിലെത്തിയാല്‍ നന്നേ ക്ഷിണിച്ച ഇവര്‍ പിന്നെ പലതും മറക്കും. എങ്ങനെയും ബസ് പൂട്ടി മുറിയിലെത്താനാണ് പിന്നത്തെ ആലോചന.
കുട്ടികളെ ഇറക്കിയാല്‍ ആദ്യം ട്രാന്‍സ്പോര്‍ട്ട് അസിസ്റ്റന്‍റും (ആയ), പിന്നെ ഡ്രൈവറും വാഹനം പരിശോധിച്ച് കുട്ടികള്‍ എല്ലാവരും ഇറങ്ങി എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ബസ് യാര്‍ഡില്‍ വന്നാല്‍ വീണ്ടും ട്രാന്‍സ്പോര്‍ട്ട് കോ-ഓര്‍ഡിനേറ്ററും സെക്യൂരിറ്റിയും വാഹനം പരിശോധിക്കണം. ഇവര്‍ ഇതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രിന്‍സിപ്പാള്‍ ഉറപ്പുവരുത്തുകയും വേണം. മാത്രമല്ല, ബസ് പൂട്ടി ഡ്രൈവര്‍ ഇറങ്ങിപ്പോകും മുമ്പ് ഡ്രൈവര്‍ സീറ്റിലെ ഗ്ലാസ് തുറന്ന് താഴ്ത്തിയിടണം എന്നാണ് വ്യവസ്ഥ. അത് ബസിനകത്ത് വായു സഞ്ചാരം ഉണ്ടാകാനാണ്. അതെങ്കിലും ചെയ്തിരുന്നെങ്കില്‍ മിന്‍സ മറിയത്തിനു സംഭവിച്ചതുപോലുള്ള ദുരന്തം ഉണ്ടാകില്ലായിരുന്നു.
മാത്രമല്ല,സ്പ്രിങ്‌ഫീൽഡ് സ്‌കൂൾ ബസിൽ വനിതാ അസിസ്റ്റന്റിനെ(ആയ) നിയമിക്കണമെന്ന്ക രക്ഷിതാക്കൾ പലതവണ ആവശ്യപ്പെട്ടിട്ടും സ്‌കൂൾ അധികൃതർ ചെവിക്കൊള്ളാൻ തയാറായിരുന്നില്ല.
മിന്‍സ മറിയം പഠിച്ച അല്‍ വക്രയിലെ സ്പ്രിങ്ങ് ഫീല്‍ഡ് സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് കിൻഡർഗാർഡൻ അടച്ചുപൂട്ടിയിട്ടുണ്ട്.ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതേസമയം,സ്‌കൂൾ ബസ് ജീവനക്കാർ പാർട് ടൈം ജോലികൾക്ക് പോകുന്ന പ്രവണത കർശനമായി തടഞ്ഞില്ലെങ്കിൽ മിൻസ മറിയം എന്ന നാല് വയസ്സുകാരിക്കുണ്ടായത് പോലുള്ള ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക