November 01, 2023
November 01, 2023
ജറൂസലം : ഗസയിൽ തടവിലാക്കപ്പെട്ട ബന്ദികളായ മൂന്ന് സ്ത്രീകളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു. തടവുകാരില്‍ ഒരാള്‍ നെതന്യാഹുവിനെ നേരിട്ട് അഭിസംബോധന ചെയ്യുന്നതാണ് . 76 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍, ഹീബ്രു ഭാഷയില്‍ ഹമാസിന്റെ പിടിയിലുള്ള സ്ത്രീ ഇസ്രായേൽ സര്‍ക്കാരിനെ വിമര്‍ശിക്കുകയും തടവുകാരെ കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഒക്‌ടോബര്‍ ഏഴിന് ആരംഭിച്ച ഹമാസിന്റെ ആക്രമണത്തില്‍ ആളുകളെ സംരക്ഷിക്കുന്നതില്‍ ഇസ്രായേൽ പരാജയപ്പെട്ടെന്നും വീഡിയോയിൽസ്ത്രീ കുറ്റപ്പെടുത്തുന്നു.
'ഒക്‌ടോബര്‍ ഏഴിന് നിങ്ങളുടെ രാഷ്ട്രീയ, സുരക്ഷാ, സൈനിക സംവിധാനങ്ങൾക്ക് നേരിട്ട പരാജയത്തിന്റെ കെടുതികൾ ഇപ്പോൾ ഞങ്ങൾ അനുഭവിക്കുകയാണ്. സൈന്യമില്ല, ആരും എത്തിയില്ല. ആരും ഞങ്ങളെ സംരക്ഷിച്ചില്ല. ഞങ്ങള്‍ ഇസ്രായേലിന് നികുതി നല്‍കുന്ന നിരപരാധികളായ പൗരന്മാരാണ്. ഞങ്ങള്‍ മോശമായ അവസ്ഥയില്‍ തടവിലാണ്. നിങ്ങള്‍ (ഇസ്രായേൽ) ഞങ്ങളെ കൊല്ലുകയാണ്. നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലണോ? ഇത്രയും ദിവസങ്ങളിൽ കൊല്ലപ്പെട്ട ഇസ്രായേല്‍ പൗരന്മാരുടെ കണക്ക് പോരേ? ഞങ്ങളെ ഇപ്പോള്‍ മോചിപ്പിക്കൂ. ഫലസ്‌തീനിലെ പൗരന്മാരെ മോചിപ്പിക്കുക, ഞങ്ങളെ എല്ലാവരെയും മോചിപ്പിക്കുക. നമുക്ക് നമ്മുടെ കുടുംബങ്ങളിലേക്ക് മടങ്ങണം. ബന്ദിയാക്കപ്പെട്ട സ്ത്രീ വീഡിയോയിൽ പറഞ്ഞു.
വീഡിയോയിലുള്ള സ്ത്രീകളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ത്രീകളിൽ ഒരാൾ മാത്രമേ സംസാരിക്കുന്നുള്ളൂവെങ്കിലും, മറ്റ് രണ്ടു പേരും സമ്മതത്തോടെ തലയാട്ടുന്നുണ്ട്.
എന്നാൽ, ഇത് ഹമാസും ഐ.എസും നടത്തുന്ന മനശ്ശാസത്ര പ്രചാരണമാണെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. ബന്ദികളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നുണ്ടെന്നും തട്ടിക്കൊണ്ടുപോയ എല്ലാവരേയും തിരകെ എത്തിക്കുമെന്നും ഇസ്രയേൽ അധികൃതര്‍ പറഞ്ഞു.
അതേസമയം, ഹമാസുമായി വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിക്കണമെന്ന ആവശ്യം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളി. വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്നവര്‍ ഇസ്രായേല്‍ തീവ്രവാദത്തിന് കീഴടങ്ങാന്‍ ആഹ്വാനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. പേള്‍ ഹാര്‍ബര്‍ ബോംബാക്രമണത്തിന് ശേഷമോ, 9/11 ഭീകരാക്രമണത്തിന് ശേഷമോ വെടിനിര്‍ത്തലിന് അമേരിക്ക സമ്മതിക്കാത്തതു പോലെ ഹമാസുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ വിദേശ മാധ്യമങ്ങള്‍ക്കായി ഇംഗ്ലീഷിലാണ് നതന്യാഹു ഇക്കാര്യം പറഞ്ഞത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F