February 20, 2024
February 20, 2024
ഗസ: ഗസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ യു.എസ് പ്രമേയം അവതരിപ്പിക്കും. ഗസയിൽ ഉടൻ താൽക്കാലിക വെടിനിർത്തലിന് ആഹ്വാനം ചെയ്തും, റഫയിൽ ഇസ്രായേൽ ആക്രമണം നടത്തുന്നതിനെ എതിർത്തും യു.എൻ സെക്യൂരിറ്റി കൗൺസിലിൽ അമേരിക്ക പ്രമേയം അവതരിപ്പിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയങ്ങളെയെല്ലാം ഇതുവരെ വീറ്റോ ചെയ്ത് തള്ളിക്കളഞ്ഞ രാജ്യമാണ് അമേരിക്ക. നിലവിലെ സാഹചര്യങ്ങളിൽ റഫയിൽ കരയാക്രമണം നടത്തരുതെന്ന് സുരക്ഷാ കൗൺസിൽ ഉറപ്പാക്കണമെന്നും യുഎസ് പ്രമേയത്തിൽ ആവശ്യപ്പെടും.
അതിനിടെ, സെക്യൂരിറ്റി കൗൺസിലിലെ അറബ് അംഗമായ അൾജീരിയ അവതരിപ്പിക്കാനിരുന്ന വെടിനിർത്തൽ പ്രമേയത്തെ വീറ്റോ ചെയ്യുമെന്ന് യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. പ്രമേയം ബന്ദികളുടെ കൈമാറ്റത്തിന് വിലങ്ങുതടിയാകുമെന്നാണ് യു.എസിന്റെ ആരോപണം.
അതേസമയം, വടക്കൻ ഗസയിൽ ഇന്നലെ (തിങ്കൾ) ഭക്ഷണവുമായി എത്തിയ ട്രക്കിന് മുന്നിൽ കാത്തിരുന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ അധിനിവേശസേന വെടിയുതിർത്തു. വെടിവെയ്പ്പിൽ ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു. ആളുകൾ ചിതറിയോടുന്നതിന്റെയും വെടിയേറ്റ് വീഴുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“കുട്ടികൾക്കും ഞങ്ങൾക്കും ഭക്ഷണം തയാറാക്കാൻ എല്ലാവരെയും പോലെ ഞങ്ങൾ കുറച്ച് മാവ് എടുക്കാൻ പോയതായിരുന്നു. പെട്ടെന്ന് ടാങ്കുകളിലെത്തിയ ഇസ്രായേൽ സേന ഞങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു” -ദൃക്സാക്ഷികളിലൊരാൾ അൽ ജസീറയോട് പറഞ്ഞു. വെടിവെപ്പിനും പരക്കം പാച്ചിലിനുമിടയിലും ചാക്ക് പൊട്ടി നിലത്ത് വീണ മാവ് കോരിയെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രായേൽ ആക്രമണത്തിൽ 29,092 ഫലസ്തീനികളാണ് ഇതുവരെ ഗസയിൽ കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 69,028 പേർക്ക് ഇതിനകം പരിക്കേറ്റതായാണ് റിപ്പോർട്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F