February 03, 2024
February 03, 2024
വാഷിംഗ്‌ടൺ: വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ ആക്രമണം നടത്തിയ ഇസ്രയേലി കുടിയേറ്റക്കാര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. ആക്രമണം നടത്തിയെന്ന് ആരോപിച്ച് നാല് ഇസ്രയേലി കുടിയേറ്റക്കാര്‍ക്കെതിരെ സാമ്പത്തിക ഉപരോധവും യാത്രാ ഉപരോധവും ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.
വൈസ്റ്റ് ബാങ്കിലെ അക്രമങ്ങള്‍ അപകടകരമായ തലത്തിലെത്തിയെന്ന് ജോ ബൈഡന്‍ വിമര്‍ശിച്ചു. അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ട സേവനങ്ങളോ ആസ്തികളോ ഉപയോഗിക്കുന്നതില്‍ നിന്ന് ഈ നാല് കുടിയേറ്റക്കാരെയും വിലക്കിയിട്ടുണ്ട്.
വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കെതിരെ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയ്ക്ക് അധികാരം നല്‍കുന്നതാണ് ജോ ബൈഡന്‍ ഒപ്പുവച്ച പുതിയ ഉത്തരവ്. ഒക്‌ടോബര്‍ 7 ന് ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതിന് ശേഷം വെസ്റ്റ് ബാങ്കില്‍ 370 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അമേരിക്ക ഇതിനെതിരെ പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, ഗസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് ജോ ബൈഡന്റെ ഭരണകൂടം നൽകുന്ന പിന്തുണ പുനപരിശോധിക്കണമെന്ന് യു.എസ് ഫെഡറൽ കോടതി ആവശ്യപ്പെട്ടു. ഗസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്ക് യു.എസ് പ്രസിഡന്റിനും ഭരണകൂടത്തിനും പങ്കുണ്ടെന്ന് ആരോപിച്ച് ഫയൽ ചെയ്ത കേസിൽ വിധി പറയുകയായിരുന്നു കലിഫോർണിയയിലെ കോടതി.
യു.എസിന്റെ വിദേശ നയത്തിൽ ഇടപെടാനാണ് ഹരജിക്കാർ ആവശ്യപ്പെടുന്നതെന്നും ഇത് തന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നും യു.എസ് ജില്ലാ കോടതി ജഡ്ജി ജെഫ്രി വൈറ്റ് ബൈഡനെതിരായ കേസ് തള്ളി. എങ്കിലും ഗസയിലെ ഫലസ്തീനികൾക്കെതിരായ സൈനിക നടപടിയിൽ യു.എസ് നൽകുന്ന അനിയന്ത്രിതമായ പിന്തുണയുടെ ഫലങ്ങൾ പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F