December 13, 2023
December 13, 2023
യുനൈറ്റഡ് നേഷന്‍സ്: ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയത്തെ ഇന്ത്യ അടക്കം 153 രാജ്യങ്ങൾ പിന്തുണച്ചു. സാധാരണക്കാരുടെ സംരക്ഷണവും, മനുഷ്യാവകാശ പ്രശ്‌നങ്ങളുമാണ് യുഎന്‍ പ്രമേയത്തില്‍ ഉണ്ടായത്. ഇസ്രായേൽ, യുഎസ്, ഓസ്ട്രിയ, ചെച്ചിയ, ലൈബീരിയ, ഗ്വാട്ടിമാല, മൈക്രോനേഷ്യ, നൗറു, പാപുവ ന്യൂ ഗ്വിനിയ, പരാഗ്വേ, എന്നീ പത്ത് രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്‌തത്. 23 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിട്ടുണ്ട്. അറബ് ഗ്രൂപ്പും, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനുമാണ് പ്രമേയം അവതരിപ്പിച്ചത്.
വെള്ളിയാഴ്ച (ഡിസംബർ 8) യുഎൻ സുരക്ഷാ കൗൺസിലിൽ പരാജയപ്പെട്ട പ്രമേയത്തിന് തൊട്ടുപിന്നാലെയാണ് ചൊവ്വാഴ്ച വീണ്ടും വോട്ടെടുപ്പ് നടന്നത്.
“വൻ ഭൂരിപക്ഷത്തിൽ അംഗീകരിച്ച കരട് പ്രമേയത്തെ പിന്തുണച്ച എല്ലാവർക്കും ഞങ്ങൾ നന്ദി പറയുന്നു. ഈ പ്രമേയം നടപ്പിലാക്കാൻ ആവശ്യപ്പെടുന്നതിനുള്ള അന്താരാഷ്ട്ര നിലപാടിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്,” സൗദി അറേബ്യയുടെ യുഎൻ അംബാസഡർ അബ്ദുൽ അസീസ് അൽവാസിൽ വോട്ടെടുപ്പിന് ശേഷം നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
ഒക്ടോബറില്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യ അടക്കം 45 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നിരുന്നു. 120 പേരാണ് വെടിനിര്‍ത്തലിന് അനുകൂലമായി അന്ന് വോട്ട് ചെയ്തത്. 14 പേര്‍ എതിര്‍ത്തിരുന്നു.
അതേസമയം ഫലസ്തീന് രാഷ്ട്രം അനുവദിക്കില്ലെന്ന ഇസ്രായേല്‍ നിലപാട് യുഎസ് തള്ളി. ഫലസ്തീനെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ട ഘട്ടമാണിതെന്നും, ഗസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണമാണെന്നും, ഇസ്രായേലിന് ലോകജനതയില്‍ നിന്ന് ലഭിച്ച പിന്തുണ നഷ്ടമാവുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F