November 29, 2023
November 29, 2023
'എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതിയെ മുംബൈ പോലീസ് പിടികൂടി കേരള പോലീസിന് കൈമാറി. കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ആറ് വയസ്സുകാരി അഭികേലിനെ തട്ടിക്കൊണ്ടുപോയവര്‍ പട്ടാപ്പകല്‍ ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് മടങ്ങി. പിന്നെ എന്തിനാണ് പോലീസ്'- കേരള പോലീസിനിപ്പോള്‍ ട്രോളുകളുടെ ചാകരയാണ്. വല്ലപ്പോഴും ചെയ്യുന്ന നല്ലകാര്യങ്ങള്‍ തങ്ങളുടെ സൈബറിടത്തില്‍ പോസ്റ്റാക്കി കേരള പോലീസ് വൈറലാകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പൊല്ലാപ്പാകുകയാണ്.
നവംബര്‍ 27, തിങ്കളാഴ്ച വൈകിട്ട് 4.30 ന് ശേഷമാണ് കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം വീടിന് സമീപത്ത് ട്യൂഷന് പോകുന്ന വഴിക്കാണ് സംഭവം. തൊട്ടുപിന്നാലെ തന്നെ വീട്ടുകാരും അയലത്തുകാരും പോലീസിനെ വിവരമറിയിക്കുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നു. ചടയമംഗലം പോലീസ് സ്‌റ്റേഷന്‍, പൂയപ്പള്ളി സ്റ്റേഷന്‍ മുതല്‍ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സകലമാന പോലീസ് സ്‌റ്റേഷനുകളും അലര്‍ട്ടാകുന്നു. വാഹനങ്ങള്‍ തുരുതുരെ പരിശോധിക്കുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താന്‍ കേരളാ പോലീസ് കഴിഞ്ഞില്ല. പരിശോധന ശക്തമാണെന്നും ജില്ലകളുടെ അതിര്‍ത്തികളില്‍ പരിശോധിക്കുന്നുണ്ടെന്നും പോലീസ്. അങ്ങനെ തിരുവനന്തപുരം വരെ എത്തി പരിശോധന. എന്നിട്ടും 20 മണിക്കൂറിന് ശേഷവും കുട്ടിയെ കുറിച്ച് യാതൊരു വിവരവുമില്ല. ഓരോയിടത്തും എഐ ക്യാമറകള്‍ സ്ഥാപിച്ച് പിഴ ഈടാക്കുന്ന സംവിധാനത്തിന്റെ കണ്ണില്‍ പോലും കുട്ടിയേയോ കുട്ടിയെ കൊണ്ടുപോയ വണ്ടിയോ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.
സിസിടിവികളിലൂടെ കാറിനെ കണ്ടതായി പൊതുജനങ്ങള്‍ ഓരോരുത്തരും വിളിച്ചറിയിച്ചു. എന്നിട്ടും ഫലമില്ല. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍ സന്ദേശം വന്നിട്ടും അന്വേഷണം ഊര്‍ജിതമാണെന്ന് മാത്രമാണ് പോലീസ് പറഞ്ഞത്.
സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്ത് രാപ്പകലില്ലാതെ റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ ഉള്‍പ്പെടെ പരിശോധനയ്ക്കായി ഇറങ്ങി. ഒടുവില്‍ നിക്കക്കള്ളിയില്ലാതെ കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ക്ക് കുട്ടിയെ ഉപേക്ഷിക്കേണ്ടി വരുന്നു. പക്ഷെ കുട്ടിയെ കിട്ടിയതിന് ശേഷമാണ് ട്വിസ്റ്റ്.
കുട്ടിയെ ഉപേക്ഷിച്ചത് തിരുവനന്തപുരത്തോ കോട്ടയത്തോ കൊച്ചിയിലോ ജില്ലയിലെ അതിര്‍ത്തികളിലോ അല്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ അതേ ജില്ലയില്‍. കൊല്ലത്തിന്റെ ഹൃദയഭാഗത്ത്. കണ്ടെത്തിയതോ നാട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍. പക്ഷെ ക്രഡിറ്റ് പോലീസിനാണേ..അതൊക്കെ അങ്ങനെയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ആദ്യം കുട്ടിയെ കിട്ടിയ വാര്‍ത്തയ്ക്ക് പിന്നാലെ പ്രചരിച്ചത് അതിസാഹസികമായി കുട്ടിയുമായി പോകുന്ന പോലീസിനെ.
പിന്നീടാണ് സൈബറിടം കേസ് ഏറ്റെടുത്തതും സത്യാവസ്ഥ വെളിയില്‍ വന്നതും. നാട്ടുകാരും നിരന്തരം വിമര്‍ശനങ്ങള്‍ക്ക് വിധേയരാകേണ്ടിവരുന്ന മാധ്യമ പ്രവര്‍ത്തകരും ഹീറോസായി. പക്ഷെ അവിടേയും ഒരു ചോദ്യമുണ്ട്. പോലീസ് എന്ത് ചെയ്തു. നാടിനും നാട്ടുകാര്‍ക്കും സംരക്ഷണം ഒരുക്കേണ്ട പോലീസ് രാവും പകലും തിരഞ്ഞെട്ടും മൂക്കിന്റെ തുമ്പത്തുണ്ടായിരുന്ന പ്രതികളെയും കുട്ടിയേയും കണ്ടെത്താനായില്ല. കുട്ടിയെ കിട്ടിയിട്ടും പ്രതികള്‍ ഇപ്പോഴും കാണാമറയത്താണ്.
അതിനിടെ പോലീസ് പുറത്തുവിട്ട രേഖാചിത്രത്തിനും ഉണ്ടായി ആശയക്കുഴപ്പം. ഞാന്‍ അല്ല കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പറഞ്ഞ് രേഖാചിത്രത്തിന് സമാനമായ രൂപസാദൃശ്യമുള്ള വ്യക്തി രംഗത്തെത്തി. ഒടുവില്‍ സംഘത്തിലേതെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ കളര്‍ രേഖചിത്രം പുറത്തിറക്കിയിട്ടുണ്ട്. ഇനിയെങ്കിലും, അതായത് സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമെങ്കിലും പ്രതികളെ പിടിക്കാന്‍ പോലീസിന് കഴിയണേ എന്നാണ് സൈബറിടങ്ങളിലെ പ്രാര്‍ത്ഥന. അതിനിടയ്ക്ക് കുട്ടിയെ തിരികെ ലഭിച്ചതിന് ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും കേരള പോലീസിനും സല്യൂട്ട് ചെയ്ത പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും വിമര്‍ശനവിധേയനായി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F