November 25, 2023
November 25, 2023
ഗസ: ഗസയിൽ തടവിലായിരുന്ന 10 തായ്‌ലന്റ് പൗരന്മാരെയും ഫിലിപ്പീൻസിൽ നിന്നുള്ള ഒരു പൗരനെയും ഹമാസ് മോചിപ്പിച്ചു. തായ് പൗരന്മാരും ഫിലിപ്പിനോകളും ഉൾപ്പെടെ 24 തടവുകാരെ വിട്ടയച്ചതായി ഖത്തറിലെ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ഹമാസും ഇസ്രായേലും തമ്മിലുള്ള ഉടമ്പടി കരാറിൽ ഇവർ ഉൾപ്പെട്ടിട്ടില്ലെന്നും, ഖത്തറും ഈജിപ്തും ചേർന്ന് ഹമാസുമായി നടത്തിയ പ്രത്യേക കരാറിലാണ് തായ്‌ലന്റ് പൗരന്മാരെ മോചിപ്പിച്ചതെന്നും തായ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്ടോബർ 31 ന് തായ്‌ലൻഡ് വിദേശകാര്യ മന്ത്രി ഖത്തർ സന്ദർശിച്ചപ്പോഴാണ് തായ്‌ലന്റ് പൗരന്മാരുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ച നടന്നത്. ഗസയിൽ ബന്ദികളാക്കിയ വിദേശികളിൽ ഏറ്റവും കൂടുതൽ തായ് പൗരന്മാരായിരുന്നു എന്ന് റിപ്പോർട്ടുണ്ടായിരുന്നു.
ഈജിപ്തിലെ റഫ അതിർത്തിയിൽ നിന്ന് കരേം അബു സലേം (കെരെം ഷാലോം) ക്രോസിംഗിലേക്ക് തായ്‌ലന്റ് സംഘത്തെ കൊണ്ടുവന്നതായി തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ തെൽ അവീവിന്റെ തെക്കുകിഴക്കുള്ള ഷമീർ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാൽ, മോചിപ്പിക്കപ്പെട്ട ഈ തായ്‌ലൻഡുകളുടെ പേര് വിവരങ്ങളൊന്നും അറിയില്ലെന്നും തായ്‌ലന്റ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേലും ഹമാസും തമ്മിലുള്ള നാല് ദിവസത്തെ മാനുഷിക താൽക്കാലിക വെടിനിർത്തൽ ഇന്നലെ (വെള്ളിയാഴ്ച) രാവിലെയാണ് പ്രാബല്യത്തിൽ വന്നത്. ഇതിനു പിന്നാലെ ഇന്ധനവും ഭക്ഷണവും അടങ്ങിയ രണ്ട് ട്രക്കുകൾ റഫ അതിർത്തി കടന്നു. ഗസയിൽ യുദ്ധത്തിന്റെ 49-ാം ദിനമാണ് താത്കാലിക വെടിനിർത്തലുണ്ടായത്. ഹമാസ് 13 ബന്ദികളേയും ഇസ്രായേൽ 39 തടവുകാരേയും ഇന്നലെ കൈമാറിയിരുന്നു. ഖത്തർ മധ്യസ്ഥതയിൽ നടന്ന സമാധാന നീക്കങ്ങളാണ് ലക്ഷ്യം കണ്ടത്. 50 - 150 എന്ന അനുപാതത്തിലാണ് ഹമാസും ഇസ്രായേലും ബന്ദികൈമാറ്റം നടത്തുക.
അതേസമയം, ഗസയിലെ താൽക്കാലിക വെടിനിർത്തലിന് ശേഷവും ശക്തിയോടെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റും ആവർത്തിക്കുകയാണ്.
'ഒരു ചെറിയ ഇടവേള ഉണ്ടാകും, അതിനുശേഷം ഞങ്ങൾ പൂർണ്ണ സൈനിക ശക്തിയോടെ യുദ്ധം തുടരും. ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെ ഞങ്ങൾ നിർത്തില്ല. ഹമാസിനെ നശിപ്പിക്കുക, ബന്ദികളെ ഗസയിൽ നിന്ന് ഇസ്രായേലിലേക്ക് തിരികെ നൽകുക. 240 ബന്ദികൾ ഉണ്ട്, ഇത് ഞങ്ങൾക്ക് അംഗീകരിക്കാനോ സഹിക്കാനോ കഴിയാത്ത കാര്യമാണ്. ഒക്‌ടോബർ 6 ലെ യാഥാർത്ഥ്യത്തിലേക്ക് നമുക്ക് മടങ്ങാനാവില്ല. ഞങ്ങൾ ഹമാസിന്റെ ക്രൂരമായ ആക്രമണത്തിന് വിധേയരായി, പിന്നീട് ഹിസ്ബുല്ലയുടെ ആക്രമണത്തിന് ഇരയായി. ഞങ്ങളുടെ പൗരന്മാർക്ക് നേരെയുള്ള ഭീഷണികൾ ഞങ്ങൾ സഹിക്കില്ല, ”ഗാലന്റ് പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F