December 14, 2023
December 14, 2023
ജറൂസലേം: ഗസയിലെ ഷെജയ്യയിൽ രണ്ട് മുതിർന്ന ഇസ്രായേൽ കമാൻഡർമാരും നിരവധി ഓഫീസർമാരും ഉൾപ്പെടെ പത്ത് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു. മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതോടെ ഗസയിൽ മരിച്ച ഇസ്രായേൽ സൈനികരുടെ എണ്ണം 115 ആയെന്നും, ഇസ്രായേൽ സൈന്യത്തിന് കനത്ത നഷ്ടമാണുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച (ഡിസംബർ 12) വൈകുന്നേരം ഇസ്രായേൽ സൈന്യം ഷെജയ്യയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തിരച്ചിലിനായി ഒരു കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ച ഇസ്രായിൽ സൈനികർക്ക് നേരെ ഹമാസ് സൈനികർ ഗ്രനേഡുകൾ എറിയുകയും സ്‌ഫോടക വസ്തുക്കൾ പൊട്ടിക്കുകയുമായിരുന്നു.
"ഗസയിലെ ഷെജയയിൽ അപരിഹാര്യമായ നഷ്ടങ്ങളാണ് സൈന്യത്തിനുണ്ടായത്. സൈനികർ ഗസ മുനമ്പിലേക്ക് കയറിയതിന് ശേഷമുള്ള ഏറ്റവും മാരകമായ ഏറ്റുമുട്ടലുകളിലൊന്നാണിത്," യോവ് ഗാലന്റ് പറഞ്ഞു.
ആക്രമണത്തിൽ ഐ.ഡി.എഫ്, ഗോലാനി ബ്രിഗേഡ് മേധാവിയുടെ ഫോർവേഡ് കമാൻഡ് ടീമിന്റെ തലവൻ കേണൽ ഇറ്റ്‌സാക്ക് ബെൻ ബസത് (44), അൽമോഗിൽ നിന്നുള്ള ഗോലാനി ബ്രിഗേഡിന്റെ പതിമൂന്നാം ബറ്റാലിയന്റെ കമാൻഡറായ ലഫ്റ്റനന്റ് കേണൽ ടോമർ ഗ്രിൻബർഗ്, അഫുലയിൽ നിന്നുള്ള 13ാം ബറ്റാലിയനിലെ കമ്പനി കമാൻഡറായ മേജർ റോയി മെൽദാസി (23) മേജർ മോഷെ അവ്‌റാം ബാർ ഓൺ(19), ലിയൽ ഹായോ(19), അച്ചിയ ദസ്‌കൽ (19)എറാൻ അലോനി, മേജർ ബെൻ ഷെല്ലി, റോം ഹെക്റ്റ്, (20) തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ കൊല്ലപ്പെട്ട ഏറ്റവും മുതിർന്ന ഐ.ഡി.എഫ് ഉദ്യോഗസ്ഥനാണ് ബെൻ ബസത്. കൂടാതെ, അഷ്‌കെലോണിൽ നിന്നുള്ള കോംബാറ്റ് എഞ്ചിനീയറിംഗ് കോർപ്‌സിന്റെ 614ാം ബറ്റാലിയനിലെ ഒറിയ യാക്കോവ് (19) വടക്കൻ ഗസയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F