December 27, 2023
December 27, 2023
തെൽ അവിവ്: ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേൽ പരാജയപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന മുൻ തലവൻ ഡാൻ ഹാലുട്സ്. ബെഞ്ചമിൻ നെതന്യാഹുവിനെ പ്രധാനമന്ത്രി പദവിയിൽ നിന്ന് മാറ്റുന്നതിലൂടെ മാത്രമേ ഇസ്രായേലിന് വിജയിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിലെ ഹൈഫയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകരുമായി നടത്തിയ സംഭാഷണത്തിലാണ് ഡാൻ ഹാലുട്സ് ഇക്കാര്യം പറഞ്ഞത്.
അതേസമയം, ഗസയിൽ പട്ടിണിയെ യുദ്ധത്തിനുള്ള ആയുധമായി ഇസ്രായേൽ ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. പട്ടിണിയെ യുദ്ധത്തിന്റെ ആയുധമായി ഉപയോഗിക്കുന്നത് മനുഷ്യരാശി വളരെക്കാലമായി മറികടക്കേണ്ടിയിരുന്ന ചരിത്രപരമായ ക്രൂരതയെയാണ് പ്രതിഫലിപ്പിക്കുന്നത്. കൂടാതെ, പട്ടിണിയെ മനപ്പൂർവ്വം യുദ്ധോപകരണമായി ഉപയോഗിച്ചിരുന്ന മുൻകാല ഉപരോധങ്ങളെ അനുസ്മരിപ്പിക്കുന്ന ക്രൂര തന്ത്രം നിരപരാധികളായ സാധാരണക്കാർക്ക് കൂട്ടായ ശിക്ഷയുടെ ഭീകരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.
ഗസയിൽ ഉപരോധിക്കപ്പെട്ട എൻക്ലേവിലെ 2.2 ദശലക്ഷം ആളുകൾക്ക് വെള്ളവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നത് ഇസ്രായേൽ ബോധപൂർവം തടയുന്നുവെന്നും റിപ്പോർട്ടുണ്ട്. ഗസ മുനമ്പിൽ സിവിലിയന്മാരെ കൂട്ടമായി പട്ടിണിക്കിടുന്നത് യുദ്ധരീതിയായി ഇസ്രായേൽ ഉപയോഗിക്കുന്നത് വലിയ യുദ്ധക്കുറ്റമായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് വിശേഷിപ്പിച്ചു.
എന്നാൽ, ഇപ്പോഴുള്ള പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള സഹിഷ്ണുതയുടെയും സ്ഥിരോത്സാഹത്തിന്റെയും തെളിവായി പ്രാദേശിക പാചക രീതിയാണ് പലരും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒലിവ് ഓയിൽ, സാതർ, ദുഖ തുടങ്ങിയ പലസ്തീൻ ഭക്ഷണങ്ങളും അവയുടെ നീണ്ട ഷെൽഫ് ലൈഫും പലർക്കും ജീവൻ നില നിർത്താൻ സഹായിക്കുന്നുണ്ട്.
എന്നിരുന്നാലും, കാർഷിക മേഖലകൾ, ബേക്കറികൾ, ഭക്ഷ്യ സംഭരണശാലകൾ, ധാന്യ മില്ലുകൾ, മാനുഷിക സഹായം എത്തിക്കാൻ ഉപയോഗിക്കുന്ന റോഡുകൾ എന്നിവ ഇസ്രായേൽ സൈന്യം നശിപ്പിക്കുകയാണ്. ഗസയിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത് 'ഭാഗ്യവാൻമാരായ കുറച്ച്' പേർക്ക് താൽകാലിക ആശ്വാസം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണം തയ്യാറാക്കാൻ പോലും പാചക വാതകത്തിന് വിറകോ കടലാസോ പോലുള്ളവ കണ്ടെത്തേണ്ടതുണ്ട്. ഗസയിൽ ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേരും കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുകയാണ്. അവർക്ക് മറ്റൊരിടത്തേക്ക് സഞ്ചരിക്കാനും ഉപജീവനം തേടാനുമുള്ള മാർഗങ്ങൾ കർശനമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
യുഎൻ റിപ്പോർട്ട് അനുസരിച്ച്, ഗസയിലെ ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന അരലക്ഷത്തിലധികം ആളുകൾ ഇതിനകം പട്ടിണിയിലാണ്. “ഗസയിലെ എല്ലാവരും പട്ടിണി കിടക്കുന്ന ഒരു സാഹചര്യമാണിത്,” വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധൻ ആരിഫ് ഹുസൈൻ പറഞ്ഞു.
അതേസമയം, ഗസയിൽ ഇസ്രായേൽ സൈന്യത്തിന്റെ കൂട്ടക്കുരുതി തുടരുകയാണ്. ഗസയിലെ നഗരങ്ങളിൽ കനത്ത വ്യോമാക്രമണമാണ് നടത്തുന്നത്. ഗസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,674 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 8200 പേർ കുട്ടികളാണ്. 54,536 പേർക്ക് പരിക്കേൽക്കുകയും 7000 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിൽ 303 പേരാണ് കൊല്ലപ്പെട്ടത്. 3450 പേർക്ക് പരിക്കേറ്റു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F