November 23, 2023
November 23, 2023
കോഴിക്കോട് : ഗസയിൽ ജീവനുമായി മല്ലടിക്കുന്നവർക്ക് ഏതാനും മണിക്കൂർ സമയത്തേക്ക് മാത്രം മരുന്നും ഭക്ഷണവും നൽകിയ ശേഷം വീണ്ടും കൊന്നൊടുക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഫലസ്തീൻ ജനതയ്ക്ക് നേരെയുള്ള ക്രൂരമായ ആക്രമണം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ.ഇന്ത്യ എന്നും ഫലസ്തീൻ ജനതയ്‌ക്കൊപ്പമായിരുന്നുവെന്നും ഇന്ത്യയുടെ ഈ നിലപാട് യു.എന്നിൽ ഏറെക്കാലം ജോലി ചെയ്ത തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് നഗറിൽ (കോഴിക്കോട് ബീച്ച്) കോൺഗ്രസ് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.മുസ്‍ലിം ലീഗ് കോഴിക്കോട് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് ഏറെ പഴി കേട്ടിരുന്നു. എന്നാൽ,തന്റെ പ്രസംഗം ചിലർ വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അന്നത്തെ പ്രസംഗം പൂർണമായും യൂട്യൂബിൽ ഉണ്ട്. സംശയം ഉള്ളവർക്ക് പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളെ ബാധിക്കുന്ന വിഷയമാണിത്. 48മാധ്യമപ്രവർത്തകർ ഗസയിൽ കൊല്ലപ്പെട്ടു. എല്ലാവരും ആവശ്യപ്പെടുന്നത് ബോംബ് ആക്രമണം നിർത്തണം എന്നാണ്. ഒന്നര മാസമായി ഇസ്രായേൽ ഗാസയിൽ ആക്രമണം നടത്തുന്നു. ആശുപത്രിയിൽ ഉൾപ്പെടെ ബോംബിട്ട് ജനങ്ങളെ കൊല്ലുകയാണ്. ആശുപത്രികാളിൽ ഓക്സിജൻ ഇല്ല. വെള്ളം, ഭക്ഷണം എല്ലാം നിർത്തിയിരിക്കുകയാണ് ഗാസയിലെന്നും ശശി തരൂര്‍ പറഞ്ഞു.
പിറന്ന മണ്ണിലെ അവകാശത്തിന് വേണ്ടിയാണ് ഫലസ്തീൻ ജനത പോരാടുന്നതെന്നും അത് ആരുടേയും ഔദാര്യമല്ലെന്നും റാലി ഉൽഘാടനം ചെയ്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.
'കോൺഗ്രസ് എന്ന പാർട്ടിക്ക് ഒരു നയമേ ഉള്ളൂ. കോൺഗ്രസ് പാർട്ടിയുടെ നയം വ്യക്തമാണ്. കോൺഗ്രസ് ഫലസ്തീനൊപ്പമാണ്. അത് ആഴ്ചക്ക് ആഴ്ചക്ക് മാറ്റുന്നതല്ല.ആങ്ങള ചത്താലും നാത്തൂൻ കരയണം എന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. നമ്മൾ അമേരിക്കക്ക് മുന്നിലും ചൈനക്ക് മുന്നിലും കവാത്ത് മറക്കില്ല. കോൺഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. അതാണ് കോൺഗ്രസ് പാർട്ടിയുടെ നിലപാട്.ഇത് ഇന്ത്യയിലെ എല്ലാ കോൺഗ്രസുകാർക്കും ബാധകമായ പ്രമേയമാണ്. ഇതൊരു വലിയ മനുഷ്യാവകാശ പ്രശ്നമാണ്. നിലപടുകളിൽ ഉറച്ചു നിൽക്കുമ്പോഴും ആരുടേയും കെണിയിൽ വീഴാൻ ഞങ്ങളില്ല എന്ന് മുസ്‌ലിം ലീഗ് നിലപാടെടുത്തെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇസ്രായേൽ ജൂതന്മാർക്ക് കൊടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സ്റ്റാലിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. നിക്ഷേപം തേടി ഇന്ത്യയിൽ നിന്ന് ആദ്യം ഇസ്രായേലിലേക്ക് പോയത് ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.വോട്ടുകൾക്ക് വേണ്ടിയല്ല, കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തുന്നതെന്നും സതീശന്‍ പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുദ്ധം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഫലസ്തീന് അനുകൂലമായി പ്രമേയം പാസാക്കി.ആർക്കും സംശയം വേണ്ട, കോൺഗ്രസ് പൊരുതുന്ന ഫലസ്തീൻ ജനതയ്ക്കൊപ്പമാണെന്നും ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു .ശശി തരൂർ, എം എം ഹസൻ,പി കെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങൾ, കെ മുരളീധരൻ, മുസ്ലിം സംഘടനാ നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങൾ, ഇബ്രാഹിം ഖലീൽ ബുഹാരി തങ്ങൾ, പി.മുജീബ് റഹ്മാൻ, ടി.പി.അബ്ദുള്ളക്കോയ മദനി തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F