December 12, 2023
December 12, 2023
തെൽ അവീവ്: ഹമാസുമായുള്ള മറ്റൊരു വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കണമെന്ന് ഈജിപ്തിനോടും ഖത്തറിനോടും ഇസ്രായേൽ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഈജിപ്ഷ്യൻ വൃത്തങ്ങളെ ഉദ്ധരിച്ച് സ്കൈ ന്യൂസ് അറേബ്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ഇസ്രായേലിലെ പ്രമുഖ പത്രമായ ഹാരറ്റ്സ് ഉൾപ്പടെ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹമാസ് ബന്ദികളാക്കിയ കൂടുതൽ പേരെ വിട്ടയക്കണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. ഇസ്രായേൽ, ഈജിപ്‌ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ കൂടിക്കാഴ്ച ഉടൻ നടക്കുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, ഇസ്രയേലോ ഹമാസോ വെടിനിർത്തലിനായി പുതിയ നിർദേശം അവതരിപ്പിച്ചിട്ടില്ലെന്നും, ഇസ്രായേലിനെതിരെയുള്ള പൊതുജനങ്ങളുടെ രോഷം വർധിച്ചു വരുന്ന സാഹചര്യത്തിൽ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം റിപ്പോർട്ടുകളെന്നും ഹമാസ് അറിയിച്ചു.
ഇസ്രയേലി ജയിലുകളിൽ കഴിയുന്ന മുഴുവൻ ഫലസ്തീനികളെയും മോചിപ്പിക്കാതെ പുതിയ കരാർ ഉണ്ടാകില്ലെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു. ഹമാസിനെ പൂർണമായി ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നായിരുന്നു ഇസ്രായേലിന്റെ നിലപാട്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ 70 ഇസ്രയേലികളെയും 210 ഫലസ്തീൻ തടവുകാരെയുമാണ് ഇതുവരെ മോചിപ്പിച്ചത്. നാല് ദിവസത്തെ വെടിനിർത്തലായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ചർച്ചകൾക്ക് ശേഷം രണ്ടു തവണ വെടിനിർത്തൽ കരാർ നീട്ടുകയായിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F