November 27, 2023
November 27, 2023
ഗസ: ഹമാസും ഇസ്രായേലും തമ്മിലുള്ള തടവുകാരുടെ കൈമാറ്റ കരാറിന്റെ ഭാഗമായി ഇസ്രായേൽ ജയിലുകളിൽ നിന്ന് മോചിതരായ ഫലസ്തീൻ കുട്ടികൾ തടവിൽ നേരിട്ടത് കൊടിയ പീഡനങ്ങൾ.തടവറയിൽ കടുത്ത മർദനങ്ങൾ നേരിട്ടതായും നിരവധി സഹതടവുകാരെ ജയിലറയ്ക്കുള്ളിൽ തല്ലിക്കൊന്നതായും ഗസയിൽ തിരിച്ചെത്തിയ ഫലസ്തീൻ ബാലൻ പറഞ്ഞു. ബന്ദി കൈമാറ്റ കരാർ പ്രകാരം വിട്ടയക്കപ്പെട്ട ഖലീൽ മുഹമ്മദ് ബദർ അൽ സമൈറ (18) ആണ് ഇക്കാര്യം പറഞ്ഞത്. ഇസ്രായേൽ സൈന്യം തടവിലാക്കുമ്പോൾ ഖലീലിന് 16 വയസ്സായിരുന്നു.
ജയിലിൽ പലസ്തീൻ തടവുകാരോട് മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്യുന്നുണ്ടെന്നും,കുട്ടികളെന്ന പരിഗണന ലഭിക്കാറില്ലെന്നും പ്രായമായവരും ചെറുപ്പക്കാരുമെന്ന വേർതിരിവൊന്നും മർദ്ദനത്തിന്റെ കാര്യത്തിൽ കാണിക്കാറില്ലെന്നും ഖലീൽ പറഞ്ഞു.
"വാരിയെല്ലുകൾ ഒടിഞ്ഞ രണ്ട് ഫലസ്തീൻ കൗമാരക്കാരെ ഇസ്രായേൽ ജയിലിൽ നിന്ന് മാറ്റി. അവർക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല".
മോചിതനായ മറ്റൊരു ഫലസ്തീൻ കൗമാരക്കാരനായ ഒമർ അൽ-അത്‌ഷാനും നഖബ് ജയിലിൽ തനിക്ക് നേരിട്ട കൊടിയ പീഡനങ്ങൾ അൽ ജസീറയുമായി പങ്കുവെച്ചു.. ജയിലിൽ തങ്ങളെ മർദിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് പതിവാണെന്നും വെള്ളവും ഭക്ഷണവും കുറവാണെന്നും ഒമർ പറഞ്ഞു.
“മോചനം കൊണ്ട് മാത്രം ഞങ്ങൾക്ക് സന്തോഷിക്കാനാവില്ല. കാരണം മറ്റ് പലരും ഇപ്പോഴും തടങ്കലിൽ തുടരുകയാണ്. താർ അബു അസ്സബ് എന്ന ഒരു തടവുകാരനെ കസ്റ്റഡിയിൽ തല്ലിക്കൊന്നു. അവൻ വളരെയധികം മർദനത്തിന് വിധേയനായി.ഞങ്ങൾ സഹായത്തിനായി നിലവിളിച്ചു, പക്ഷേ ഒന്നര മണിക്കൂറിന് ശേഷം ഡോക്ടർമാർ അവിടെയെത്തിയെങ്കിലും അപ്പോഴേക്കും അവൻ മരിച്ചിരുന്നു” ഒമർ കൂട്ടിച്ചേർത്തു.
മെഗിദ്ദോയിൽ നാല് തടവുകാരെ പീഡിപ്പിച്ച് കൊന്നുവെന്ന് മോചിതനായ മറ്റൊരു കുട്ടിയായ ഒസാമ മർമാഷും അൽ ജസീറയോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F