September 30, 2023
September 30, 2023
ഇസ്ലാമാബാദ്: പാകിസ്ഥാൻ ബലൂചിസ്ഥാനിലെ മസ്തൂങ് ജില്ലയിൽ നബിദിന ആഘോഷങ്ങൾക്കിടെയുണ്ടായ ആക്രമണത്തിൽ മരണം 50 കടന്നുവെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. 20 പേരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച നബിദിനാഘോഷം നടന്ന പള്ളിക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 52 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 150ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. നബിദിന ഘോഷയാത്രാ തയ്യാറെടുപ്പിനിടെ മദീന മോസ്കിലാണ് ആദ്യം ആക്രമണമുണ്ടായത്. മസ്തങ് എഡിഎസ്‌പിയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
‘നബിദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ വന്ന നിഷ്കളങ്കരായ മനുഷ്യർക്കെതിരെയുള്ള ആക്രമണം വളരെ ഹീനമാണ്,’ സംഭവത്തെ അപലപിച്ചു കൊണ്ട് പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ആദ്യ ആക്രമണത്തിന്റെ മണിക്കൂറുകൾക്ക് ശേഷം പെഷാവറിന് സമീപം ഹാങ്കു നഗരത്തിലെ മോസ്കിൽ ജുമാ നമസ്കാരത്തിനിടെയായിരുന്നു രണ്ടാം ആക്രമണം. നാലുപേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ എണ്ണത്തിൽ വ്യക്തതയില്ല. തകർന്ന കെട്ടിടത്തിനടിയിൽ നിന്ന് പുറത്തെടുത്ത 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നാൽപ്പതിലധികം പേർ മോസ്കിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം, പ്രദേശത്തെ ദവോബ പൊലീസ് സ്‌റ്റേഷനിലും അഞ്ച് തീവ്രവാദികൾ കടന്നുകയറിയിരുന്നു. പൊലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾ സമീപത്തുള്ള പള്ളിയുടെ മേൽക്കൂരയിലേക്ക് ഓടിക്കയറി സ്വയം പൊട്ടിത്തെറിച്ചു. മൂന്നു തീവ്രവാദികൾ രക്ഷപ്പെട്ടു. പതിനഞ്ച് ദിവസത്തിനുള്ളിൽ മസ്തങ്ങിലുണ്ടായ രണ്ടാമത്തെ വലിയ ആക്രമണമാണിത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G