September 16, 2023
September 16, 2023
കോഴിക്കോട്: കോഴിക്കോട് നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു. തിങ്കളാഴ്ച മുതൽ ക്ലാസ്സുകൾ ഓൺലൈനായി നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രഫഷനൽ കോളജുകൾക്കും, ട്യൂഷൻ സെന്ററുകൾക്കും, കോച്ചിങ് സെന്ററുകൾക്കും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ പൊതു പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അവധിദിനങ്ങളിൽ കുട്ടികൾ വീടിന് പുറത്തിറങ്ങാതെ സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം, നിപ വൈറസിനെ തുടര്‍ന്ന് വിദേശ യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും ഇതുവരെ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. ഗള്‍ഫിലേക്കും ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുമുള്ള യാത്രക്കാരുടെ എണ്ണത്തിലും കുറവില്ല. വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധനകളും ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടില്ല. ജാഗ്രതയുടെ ഭാഗമായി യാത്രക്കാര്‍ മാസ്‌ക് ധരിച്ചാണ് എത്തുന്നത്. കൂടാതെ, വിദേശ രാജ്യങ്ങളില്‍ നിന്നും നിപയുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ട്രാവല്‍സ് ഉടമകളും അറിയിച്ചു.
കോഴിക്കോട് പുതിയ കണ്ടെയ്നമെന്റ് സോണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷനിലെ 43, 44, 45, 46, 47, 48, 51 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. ഫറോക് നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. 1080 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ആറ് നിപ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരിച്ചിട്ടുമുണ്ട്. 83 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G