January 15, 2024
January 15, 2024
ചെന്നൈ: സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ചെന്നൈയിലായിരുന്ന ജോയ് പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയാണ്.
ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, ലിസ, മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സർപ്പം, ശക്തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച തുടങ്ങിയ ഇരുനൂറിലേറെ ചിത്രങ്ങൾക്ക് ജോയ് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
1975 ൽ ‘ലൗ ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥന്റെ കൂടെയാണ് ജോയ് ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ചത്. എം.എസ്.വി. സംഗീതസംവിധാനം നിർവഹിക്കുന്ന ഗാനങ്ങളിലെ അക്കോർഡിയൻ ആർട്ടിസ്റ്റായിരുന്നു തുടക്കകാലത്ത് ജോയ്. പിന്നീടാണ് സ്വതന്ത്ര സംഗീത സംവിധാനത്തിലേക്ക് തിരിയുന്നത്.
മലയാളത്തിലെ മുൻനിര സംഗീത സംവിധായകർക്കൊപ്പം തന്റേതായ സ്ഥാനം നിലനിർത്താൻ കുറഞ്ഞ നാളുകൾകൊണ്ട് തന്നെ ജോയിക്ക് സാധിച്ചിരുന്നു. മലയാള ചലച്ചിത്രഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന പേരിലാണ് ജോയ് അറിയപ്പെടുന്നത്. കീ ബോർഡ് ഉൾപ്പെടെയുള്ള പല ആധുനിക സാധ്യതകളും എഴുപതുകളിൽ മലയാള സിനിമയിൽ എത്തിച്ചത് കെ.ജെ. ജോയ് ആണ്.
'അനുപല്ലവിയിലെ’ എൻസ്വരം പൂവിടും ഗാനമേ, ‘ഇതാ ഒരു തീരത്തിലെ’ അക്കരെ ഇക്കരെ നിന്നാലെങ്ങനെ, ‘മനുഷ്യമൃഗത്തിലെ’ കസ്തൂരിമാൻ മിഴി, ‘സർപ്പത്തിലെ’ സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ' തുടങ്ങിയവ ജോയ് സംവിധാനം ചെയ്ത പ്രശസ്തമായ ഗാനങ്ങളായിരുന്നു. 1994-ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'ദാദ' ആയിരുന്നു അവസാന ചിത്രം. സംസ്‌കാരം മറ്റന്നാൾ ചെന്നൈയിൽ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F