November 28, 2023
November 28, 2023
കൊല്ലം: കൊല്ലത്ത് ഓയൂരില്‍ നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ ആശ്രാമം മൈതാനെത്ത് എത്തിയത് മഞ്ഞ ചുരിദാര്‍ ധരിച്ച്. മഞ്ഞ ചുരിദാറാണ് കുട്ടിയെ ആശ്രമത്തേക്ക് കൊണ്ടുവന്ന സ്ത്രീ ധരിച്ചിരുന്നതെന്ന് ദൃക്‌സാക്ഷിയായ വിദ്യാര്‍ത്ഥി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ അവിടെ എത്തിയ സ്ത്രീ ഒരു സ്ലാബില്‍ കുട്ടിയെ ഇരുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. മാസ്‌ക് ധരിച്ച മഞ്ഞ ടോപ്പും വെള്ള പാന്റും ഷാളുമാണ് സ്ത്രീ ധരിച്ചിരുന്നതെന്നും 35 വയസ്സ് തോന്നിപ്പിക്കുമെന്നും ദൃക്‌സാക്ഷി വ്യക്തമാക്കി. സ്ത്രീ തല മൂടിയിരുന്നതായും കുട്ടിയേയും മാസ്‌ക് ധരിപ്പിച്ചിരുന്നതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
അതേസമയം ഓട്ടോറിക്ഷയിലാണ് സ്ത്രീ കുട്ടിയുമായി ആശ്രാമത്ത് എത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറെ തിരിച്ചറിഞ്ഞു. കൊല്ലം ലിങ്ക് റോഡില്‍ നിന്നാണ് ഓട്ടോയില്‍ കയറിയത്. എന്നാല്‍ യാതൊരു പരിചയവും ഇല്ലാത്ത സ്ത്രീയാണ് ഓട്ടോയില്‍ കയറിയതെന്ന് ഡ്രൈവര്‍ മൊഴി നല്‍കി. സ്ത്രീ ആവശ്യപ്പെട്ട പ്രകാരം മൈതാനത്ത് ഇറക്കുകയായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി.
അതിനിടെ ഇന്നലെ രാത്രി ഒരു വലിയ വീട്ടിലാണ് കഴിഞ്ഞതെന്ന് ആറ് വയസ്സുകാരി അഭികേല്‍ പോലീസിനോട് പറഞ്ഞു. കൂടെ ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും ഉണ്ടായിരുന്നുവെന്നും കുട്ടി പോലീസിനോട് പറഞ്ഞു. ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കിലും കുട്ടി ആശുപത്രിയില്‍ തുടരുകയാണ്. അവശതകള്‍ മാറിയ ശേഷമാകും വീട്ടിലേക്ക് കൊണ്ടുപോകുക.
ആശ്രാമത്ത് എത്തിയ വിദ്യാര്‍ത്ഥികളാണ് ആദ്യം കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയില്‍ നിന്ന് അമ്മയുടെ ഫോണ്‍ നമ്പര്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചു. പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കൊല്ലം എആര്‍ ക്യാമ്പിലേക്ക് മാറ്റി.
കുട്ടിയെ തട്ടിക്കൊണ്ടുപോയ അജ്ഞാതരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം.
നീണ്ട 20 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് ഉച്ചയ്ക്കാണ് അഭികേല്‍ സാറ റെജിയെ കണ്ടെത്തിയത്. ഇന്നലെ നാലരയോടെയാണ് സഹോദരനൊപ്പം ട്യൂഷന് പോയ കുട്ടിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. മകളെ കണ്ടെത്തിയതിന് പിന്നാലെ സഹായിച്ച എല്ലാവര്‍ക്കും കുടുംബം നന്ദി അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F